തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം മുന്‍ ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പ്രതി. 2025ലെ സ്വര്‍ണക്കൊള്ളക്കേസിലാണ് പ്രശാന്തിനെ പ്രതി ചേര്‍ത്തത്. കേസില്‍ പ്രശാന്ത് നാലാം പ്രതിയാണ്.
അന്തരിച്ച ശബരില മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ മുരാരി ബാബുവാണ് കേസില്‍ ഒന്നാം പ്രതി. സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റി രണ്ടാം പ്രതിയാണ്. സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി മൂന്നാം പ്രതിയും ദേവസ്വം ബോര്‍ഡ് അംഗം അഡ്വ. എ അജികുമാര്‍ അഞ്ചാം പ്രതിയുമാണ്. തന്ത്രി കണ്ഠരര് രാജീവര് ആണ് കേസിലെ ആറാം പ്രതി. തിരുവാഭരണം കമ്മീഷണര്‍ രജിലാലാണ് കേസിലെ ഏഴാം പ്രതി. ഭാരതീയ ന്യായ സംഹിതയിലെ 316 (2), 316 (5), 336 (2), 61(2) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവര്‍ക്ക് കേസില്‍ നേരിട്ട് പങ്കുള്ളതായാണ് എസ്‌ഐടി പറയുന്നത്.
പ്രശാന്ത് ഉള്‍പ്പെടെയുള്ള ഏഴ് പേരുടെ പങ്ക് വ്യക്തമാക്കുന്ന ശക്തമായ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് എസ്‌ഐടി പറയുന്നത്. പ്രതികള്‍ ഒത്തുചേര്‍ന്ന് മുന്‍കൂട്ടി ആസൂത്രണം ചെയ്ത ക്രിമിനല്‍ ഗൂഢാലോചനയുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തിച്ചതെന്നും എസ്‌ഐടി പറഞ്ഞു. വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ പ്രതികള്‍ ചെയ്തതായും എസ്‌ഐടി പറയുന്നു.2019ലെ തട്ടിപ്പ് മറയ്ക്കാനാണ് 2025ല്‍ ദ്വാരപാലക പാളികള്‍ കൊണ്ടുപോയത്. അതിനാല്‍ 2023ല്‍ തന്നെ ക്രിമിനല്‍ ഗൂഢാലോചന നടത്തി. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം പൂര്‍ത്തിയായി. ഇനി കുറ്റപത്രം സമര്‍പ്പിക്കുകയാണ് ചെയ്യേണ്ടത്. കേന്ദ്ര ലാബിലെ പരിശോധനയുടെ അവലോകന റിപ്പോര്‍ട്ട് കിട്ടിയിട്ടില്ല. ചിലര്‍ക്കെതിരായ അന്വേഷണം ഇപ്പോഴും നടക്കുന്നുണ്ടെന്നും എസ്‌ഐടി ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് ജൂലൈ 20ന് വീണ്ടും പരിഗണിക്കും.
ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം അനിശ്ചിതമായി നീട്ടാനാവില്ലെന്ന് ഹൈക്കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു. അന്വേഷണം എസ്‌ഐടി സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും കുറ്റപത്രം എന്ന് നല്‍കാനാകുമെന്ന് അറിയിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു. ഈ മാസം 29-നകം സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്‌ഐടി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.







