ഇടുക്കി ചിന്നക്കനാൽ സൂര്യനെല്ലിയിൽ കാട്ടാന ആക്രമണത്തിൽ ഒരു മരണം. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്. ഇന്ന് രാവിലെ മകനെ സ്കൂളിൽ വിടാൻ പോകുമ്പോഴായിരുന്നു കാട്ടാന ആക്രമണം ഉണ്ടായത്. മകനും ആക്രമണത്തിൽ സാരമായി പരുക്കേറ്റു. അഞ്ചാം ക്ലാസ് വിദ്യാർഥിയായ ദക്ഷനാണ് പരുക്കേറ്റത്. രണ്ട് യുവതികൾക്കും പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ വനംവകുപ്പ് എത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. മാരിയെ കാട്ടാന ചവിട്ടി കൊലപ്പെടുത്തുകയായിരുന്നു. ഇന്ന് രാവിലെ മുതൽ സൂര്യനെല്ലി ഭാഗത്ത് കാട്ടാനക്കൂട്ടം ഉണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പ്രദേശവാസികൾക്ക് ജാഗ്രത നിർദേശവും നൽകിയിരുന്നു.
അതേസമയം, കാട്ടാന പടയപ്പ വീണ്ടും ജനവാസമേഖലയിൽ ഇറങ്ങി. ഇന്നലെ രാത്രിയാണ് മൂന്നാർ പെരിയവരെ ചോല ഡിവിഷനിൽ കാട്ടാന ഇറങ്ങിയത്. കഴിഞ്ഞ ദിവസം കന്നിമല ഭാഗത്തായിരുന്നു കാട്ടാന ഉണ്ടായിരുന്നത്. ഏറെ നേരം ജനവാസമേഖലയിൽ തമ്പടിച്ച പടയപ്പ പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചു എന്ന് നാട്ടുകാർ ആരോപിച്ചു.








