നടൻ സലിം കുമാറിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. വൈവിധ്യമാർന്ന വേഷങ്ങളിലൂടെയും അവിസ്മരണീയമായ പ്രകടനങ്ങളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച നടനെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. പറവൂർ ടൗൺഹാളിൽ സിനിമാ-സാംസ്കാരിക രാഷ്ട്രീയമേഖലയിലെ നിരവധി പേർ ആദരാഞ്ജലി അർപ്പിക്കാനെത്തി.
രാവിലെ എട്ടുമണിക്ക് ശേഷമാണ് സലിംകുമാറിന്റെ ഭൗതികശരീരം, പറവൂർ ടൗൺഹാളിലേക്ക് കൊണ്ടുപോയത്. ജന്മനാടായ പറവൂരിൽ നിരവധിപേരാണ് സലിംകുമാറിന് ആദരാഞ്ജലി അർപ്പിക്കാനെത്തിയത്. മുഖ്യമന്ത്രിയും മന്ത്രിമാരും ജനപ്രതിനിധികളും ഉൾപ്പെടെ ഭരണ-രാഷ്ട്രീയ മേഖലയിലുള്ളവർ ടൗൺഹാളിലെത്തി.കനത്ത മഴയെ അവഗണിച്ച് നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പറവൂർ ടൗൺഹാളിലേക്കെത്തി.
വൃക്കസംബന്ധമായ അസുഖത്തെ തുടർന്ന് ഡയാലിസിസിന് വിധേയനായിരുന്ന സലിംകുമാർ കടുത്ത പനിയെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രി 10.43 ന് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.








