കൊച്ചി: സിഎംആർഎൽ-എക്‌സാലോജിക് കേസിൽ കൂടുതൽ നടപടികളിലേക്ക് ഇഡി. അടുത്തിടെ നടത്തിയ റെയ്ഡിനു പിന്നാലെ മരവിപ്പിച്ച 242 അക്കൗണ്ടുകളിലെ 18.36 കോടി രൂപ കണ്ടുകെട്ടാനാണ് ഇഡി നിലവിൽ നീക്കം നടത്തുന്നത്. മരവിപ്പിച്ച അക്കൗണ്ടുകളിലൊന്ന് വീണാ വിജയന്റേതാണ്. എച്ച്ഡിഎഫ്‌സി ബാങ്കിലെ ഈ അക്കൗണ്ട് ഉൾപ്പെടെ ഇഡി കണ്ടുകെട്ടൽ നടപടികളിലേക്ക് നീങ്ങും.
ഇതിനായി വരും ദിവസങ്ങളിൽ അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിക്ക് ഇഡി ഔദ്യോഗിക റിപ്പോർട്ട് നൽകുകയും കൂടുതൽ നിയമനടപടികളിലേക്ക് നീങ്ങുകയും ചെയ്യും. റെയ്ഡുകളിലൂടെ പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങളും ബാങ്ക് രേഖകളും നിലവിൽ ഉദ്യോഗസ്ഥരുടെ വിശദമായ പരിശോധനയിലാണ്. വരും ദിവസങ്ങളിൽ വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനും അവർക്ക് ചോദ്യം ചെയ്യലിനായി സമൻസ് അയക്കാനും ഇഡി തീരുമാനിച്ചിട്ടുണ്ട്.
നേരത്തെ നടത്തിയ റെയ്ഡുകളിൽ വീണയുടെ ഫോൺ, നിക്ഷേപ രസീതുകൾ, സിഎംആർഎല്ലുമായി ബന്ധപ്പെട്ട മറ്റ് രേഖകൾ, ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ ഇഡി പിടിച്ചെടുത്തിരുന്നു. ഈ രേഖകൾ തുടർ നടപടികൾക്കായി സ്ഥിരമായി കൈവശം വെക്കുന്നതിന് അഡ്ജൂഡിക്കേറ്റിങ് അതോറിറ്റിയുടെ അനുമതി ആവശ്യമാണ്.
ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി വീണയുടെ ബാങ്ക് ലോക്കർ പരിശോധിക്കാനാണ് ഇഡി ആലോചിക്കുന്നത്. ഇതിന് ശേഷം വീണയ്ക്ക് ചോദ്യം ചെയ്യലിനായി ഉടൻ സമൻസ് നൽകും. ഇഡി ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ അന്വേഷണം വേഗത്തിലാക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സിഎംആർഎൽ സുപ്രീം കോടതിയെ സമീപിക്കാൻ സാധ്യതയുള്ളതിനാൽ, കൃത്യമായ തെളിവുകളോടെ പഴുതടച്ച അന്വേഷണമാണ് ഇഡി നടത്തുന്നത്.








