തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിക്കുമ്പോഴുണ്ടാകുന്ന വരുമാനനഷ്ടം സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറി. മൂന്ന് മാസത്തെ കണക്കാണ് ഗതാഗത സെക്രട്ടറിക്ക് നൽകിയത്. വരുമാനപരിധിയില്ലാതെ എല്ലാ സ്ത്രീകൾക്കും സൗജന്യയാത്ര അനുവദിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
കെ.എസ്.ആർ.ടി.സിക്ക് ആകെ 5280 ബസുകളാണ് ഉള്ളത്. അതിൽ 3200 എണ്ണം ഓർഡിനറിയാണ്. സർവീസിനയയ്ക്കുന്ന 4700 ബസുകളിൽ 2700നു താഴെയാണ് ഓർഡിനറി ബസുകൾ. സിറ്റി ഫാസ്റ്റ് എന്ന പേരിൽ ഓടുന്ന ബസുകളിൽ സൗജന്യം നൽകുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.
ഓർഡിനറി ബസുകളിൽ 50 ശതമാനത്തിലേറെയും സ്ത്രീ യാത്രക്കാരാണ്. ഓർഡിനറി ബസിൽ മാത്രം സൗജന്യം അനുവദിച്ചാൽ പ്രതിമാസം 57 കോടി രൂപയാണ് നഷ്ടമുണ്ടാവുക. സിറ്റി ഫാസ്റ്റിലും ഓർഡിനറിയിലും അനുവദിച്ചാൽ 65 കോടി രൂപയും. ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളിലാണ് അനുവദിക്കുന്നതെങ്കിൽ 90 കോടി രൂപയാകും വരുമാനനഷ്ടമുണ്ടാവുക. മുഴുവൻ ബസുകളിലും സൗജന്യയാത്ര അനുവദിച്ചാൽ 112 കോടിയാകും നഷ്ടമെന്നാണ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നത്.
സൗജന്യം നടപ്പിലാക്കുമ്പോൾ സ്ത്രീ യാത്രക്കാർ 60 ശതമാനമാകുമെന്നാണ് കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് കണക്കാക്കുന്നത്. നഷ്ടം പരിഹരിക്കാൻ സാധിക്കുന്ന സാമ്പത്തിക പാക്കേജ് കെ.എസ്.ആർ.ടി.സിക്ക് ലഭിക്കുമെന്ന വിശ്വാസത്തിലാണ് മാനേജ്‌മെന്റ്. സൗജന്യയാത്ര സംബന്ധിച്ച ചർച്ചകൾക്കായി ഗതാഗത മന്ത്രി സി പി ജോൺ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്. സാമ്പത്തിക ബാദ്ധ്യതകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം.









