തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ പ്രോട്ടേം സ്പീക്കറായി മുതിർന്ന നിയമസഭാംഗം ജി. സുധാകരൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലോക്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി വി.ഡി. സതീശൻ, മന്ത്രിസഭയിലെ മറ്റ് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.പതിനാറാം നിയമസഭയിലെ ആദ്യ അംഗമായാണ് അദ്ദേഹം സത്യപ്രതിജ്ഞ ചെയ്തത്. വ്യാഴാഴ്ച നടക്കുന്ന മുഴുവൻ എം.എൽ.എമാരുടെയും സത്യപ്രതിജ്ഞാ ചടങ്ങുകൾ ജി. സുധാകരന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കുന്നതുവരെ അദ്ദേഹം സഭയെ നിയന്ത്രിക്കും. സ്പീക്കർ സ്ഥാനത്തേക്ക് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡെപ്യൂട്ടി സ്പീക്കറായി ഷാനിമോൾ ഉസ്മാനെയും വിജയിപ്പിക്കാനാണ് യു.ഡി.എഫ് നീക്കം.സത്യപ്രതിജ്ഞാ ചടങ്ങിന് ശേഷം മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ ഇന്ന് മന്ത്രിസഭാ യോഗം ചേരും. സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി അവലോകനം ചെയ്യുന്ന ധവളപത്രം പുറത്തിറക്കുന്നത് സംബന്ധിച്ചും സിൽവർ ലൈൻ പദ്ധതി റദ്ദാക്കുന്നത് സംബന്ധിച്ചും യോഗത്തിൽ തീരുമാനങ്ങൾ ഉണ്ടായേക്കും.വരാനിരിക്കുന്ന ബജറ്റ് അവതരണത്തിന് മുന്നോടിയായി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള നിർദേശങ്ങളും യോഗം ചർച്ചചെയ്യും. ആശാവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നത് സംബന്ധിച്ചും ജൂൺ 15 മുതൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്ര പദ്ധതിയുടെ വിശദമായ പ്ലാൻ തയ്യാറാക്കുന്നതിനെക്കുറിച്ചും ചർച്ചനടക്കും.








