കൊച്ചി: സംസ്ഥാനത്ത് ബിനാമി ഭൂട്ടാൻ വാഹനങ്ങൾ ഓടുന്നതായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ കണ്ടെത്തൽ. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായുള്ള അന്വേഷണത്തിനിടെയാണ് സിനിമാ നടൻമാരുൾപ്പെടെ പലരും വാങ്ങിയ എസ്.യു.വി.കൾ സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ സുഹൃത്തുക്കളുടെയോ കാർ ഡീലർമാരുടെയോ പേരിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഭൂട്ടാനിൽ നിന്ന് കേരളത്തിലേക്ക് കടത്തിയ എട്ട് വാഹനങ്ങൾ കഴിഞ്ഞയാഴ്ച കസ്റ്റംസ് പിടികൂടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് വ്യാജ ഉടമകളുടെ വിവരം ലഭിച്ചിരിക്കുന്നത്. കള്ളപ്പണ ഇടപാടുകളുൾപ്പെടെ ഇതിൽ നടന്നിട്ടുണ്ടെന്ന സംശയത്തിൽ രേഖകളടക്കം അന്വേഷണസംഘം പരിശോധിച്ചുവരുകയാണ്.
ഭൂട്ടാനിൽ നിന്ന് ആഡംബര കാറുകളുൾപ്പെടെ ഇന്ത്യയിലേക്ക് കടത്തി, വ്യാജമായി രജിസ്റ്റർ ചെയ്ത് വിൽക്കുന്ന മാഫിയയ്ക്ക് പിന്നാലെ ഒന്നരവർഷമായി കൊച്ചി കസ്റ്റംസ് പ്രിവന്റീവിന്റെ അന്വേഷണം നടക്കുന്നുണ്ട്. ഭൂട്ടാനിൽ നിന്നെത്തുന്ന വാഹനങ്ങൾ അനധികൃതമാണെന്ന് കൃത്യമായി ധാരണയുള്ളവരാണ് സ്വന്തം പേരിൽ രജിസ്റ്റർ ചെയ്യാതെ ബിനാമികളുടെ പേരിലാക്കുന്നത്. എന്നാൽ, വാഹനം ഇവർ തന്നെ ഉപയോഗിക്കും.
അസം നിയമസഭയുടെ മുന്നിലെത്തിയ കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ (സി.എ.ജി.) റിപ്പോർട്ടിൽ ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്ത 15,849 വാഹനങ്ങൾക്ക് ഒരേ ഷാസി നമ്പറും എൻജിൻ നമ്പറുമാണെന്നുണ്ട്. ഇതിൽ 12,112 വാഹനങ്ങളും രജിസ്റ്റർ ചെയ്തിരിക്കുന്നത് അസമിലാണ്. വിദേശ നിർമിത വാഹനങ്ങൾക്ക് പുറമേ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിൽ നിന്ന് കയറ്റുമതി ചെയ്ത ശേഷം തിരികെ കടത്തിക്കൊണ്ടുവന്ന വാഹനങ്ങളും ഇതിൽ ഉൾപ്പെടുന്നു. ആഡംബര വാഹനങ്ങൾക്ക് പുറമേ കാറുകൾ, ലോറികൾ തുടങ്ങിയവയും വ്യാജമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കൊച്ചി കസ്റ്റംസിന്റെ അന്വേഷണം ഭൂട്ടാനിലേക്കും അസമിലേക്കും വരെ എത്തിയിരുന്നു. ഇതിന് പിന്നാലെ അസമിലെ ബൊംഗൈഗാവ് ഡി.ടി.ഒ., ജോയിന്റ് ഡി.ടി.ഒ. എന്നിവർക്കെതിരേ അവിടുത്തെ പോലീസ് കേസെടുത്തിരുന്നു. വ്യാജരേഖകൾ ഉപയോഗിച്ച് ബൊംഗൈഗാവ് ആർ.ടി.ഒ.യിൽ 464 വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിന് ഇവരെയും മറ്റ് ഏഴ് പേരെയും അസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവിടെ നിന്ന് കൊച്ചിയിലേക്ക് 150-220 ഭൂട്ടാൻ എസ്.യു.വി.കൾ എത്തിയെന്നാണ് കസ്റ്റംസ് കണ്ടെത്തിയിരിക്കുന്നത്. എട്ടുവർഷത്തോളമായി ഈ കള്ളക്കടത്ത് നടക്കുന്നെന്നാണ് കണ്ടെത്തൽ. നിലവിൽ ഇതിൽ 57 വാഹനങ്ങൾ മാത്രമാണ് കണ്ടെത്താനായത്.







