കോഴിക്കോട്: ചെറുവണ്ണൂരില്‍ കാറിന് തീപിടിച്ച് ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. തീപിടിച്ച കാറിനകത്ത് പെട്രോളിന്റെ സാന്നിധ്യം കണ്ടെത്തി. സോനയാണ് പെട്രോള്‍ വാങ്ങിയതെന്നാണ് സംശയം. പെട്രോളുമായി യുവതി പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
പാലേരി കല്ലിക്കണ്ടിയില്‍ 27കാരിയായ സോനയാണ് മരിച്ചത്. 65ശതമാനത്തിലേറെ പൊള്ളലേറ്റ ഭർത്താവ് രജിന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ബേണ്‍സ് ഐസിയുവില്‍ ചികിത്സയിലാണ്. മുഖം, നെഞ്ച് എന്നിവടങ്ങളില്‍ പൊള്ളലേറ്റതിനാല്‍ രജിന്റെ ആന്തരിക അവയവങ്ങളെ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. രജിന്‍ ഒരു മാസം മുമ്പാണ് നാട്ടിലെത്തിയത്.
സോനയെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന സംശയം ബന്ധുക്കള്‍ ഉയര്‍ത്തിയിരുന്നു. പൊലീസിന്റെ പ്രത്യേക അന്വേഷണം വേണമെന്നാണ് അവര്‍ ആവശ്യപ്പെട്ടിരുന്നത്. ഷോര്‍ട്ട് സര്‍ക്യൂട്ട് അല്ല തീപിടിത്തത്തിന് കാരണമെന്നായിരുന്നു പ്രാഥമിക കണ്ടെത്തല്‍. മോട്ടോര്‍വാഹന വകുപ്പും ഫോറൻസിക് വിദഗ്ധരും സംയുക്തമായി പരിശോധന നടത്തിയിരുന്നു. കാറിനുള്ളിലെ വയറിങ്, ഇന്ധനടാങ്ക്, എ സി സംവിധാനം, മുന്‍വശത്തെ റേഡിയേറ്റര്‍ ഭാഗത്തും തകരാര്‍ ഇല്ലെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.
കാറിന്റെ പിന്‍സീറ്റും മുന്‍ഭാഗവും പൂര്‍ണമായും കത്തിയിരുന്നു. എന്നാല്‍ ബോണറ്റില്‍ തീപടര്‍ന്നിട്ടില്ല. ഇതോടെ തീ എവിടെ നിന്നുണ്ടായി എന്ന സംശയം ശക്തമായിരുന്നു. കാറിനുള്ളില്‍ നിന്നും ലഭിച്ച കത്താതെ ശേഷിച്ച തുണികള്‍, ബാഗിന്റെ അവശിഷ്ടം, മൊബൈല്‍, വെള്ളത്തിന്റെ സാമ്പിള്‍ എന്നിവയെല്ലാം ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരുന്നു.
ഗള്‍ഫില്‍ ആയിരിക്കെയാണ് രജിന്‍ സമൂഹമാധ്യത്തിലൂടെ യുവതിയുമായി അടുപ്പത്തിലായതെന്നാണ് സോനയുടെ അമ്മാവന്‍ സത്യന്‍ പറഞ്ഞത്. ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചു. എന്നാല്‍ രജിന്റെ വീട്ടുകാര്‍ വേറെ വിവാഹത്തിന് പ്രേരിപ്പിച്ചു. ഇതോടെ വടകരയില്‍ ട്രെയിന് മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ച സോനയെ ചിലര്‍ ചേർന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
പൊലീസ് സാന്നിധ്യത്തില്‍ പിന്നീട് നടന്ന ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുവരുടെയും വിവാഹം നടന്നത്. ഇരുവീട്ടുകാരും എതിര്‍ത്തതോടെ ഇവര്‍ 2023-ല്‍ രജിസ്റ്റര്‍ വിവാഹം കഴിച്ചു. സോനയുമായി വലിയ അടുപ്പം വീട്ടുകാര്‍ സൂക്ഷിച്ചിരുന്നില്ല. ഗര്‍ഭിണിയായതോടെയാണ് വീട്ടുകാരുമായി വലിയ പ്രശ്‌നമില്ലാതെ പോയത്. ഭര്‍തൃവീട്ടില്‍ സമ്മര്‍ദമുണ്ടെന്ന് ഒരു ബന്ധുവിനോട് സോന ഒരിക്കല്‍ പറഞ്ഞിരുന്നുവെന്നും ഇതാണ് കൊലപാതകം ആസൂത്രിതമായി നടത്തിയതാണെന്ന് സംശയിക്കുന്നതിന് കാരണമെന്നും അമ്മാവൻ പറഞ്ഞിരുന്നു.










