ചിറ്റൂർ: തിരുവനന്തപുരം കവടിയാറിൽ നടപ്പാതയിലൂടെ നടന്നുപോകുന്നതിനിടെ അമിത വേഗത്തിലെത്തിയ കാറിടിച്ച് മരിച്ച നവവധുവിനുപിന്നാലെ പരിക്കേറ്റ് ചികിത്സയിൽ ക്കഴിഞ്ഞിരുന്ന ഭർത്താവും മരിച്ചു.കൊടുവായൂർ പിട്ടുപ്പീടിക കുരുടൻകുളമ്പിൽ നിജാമുദ്ദീന്റെ മകൻ ആഷിക് (29) ആണ് മരിച്ചത്.തിരുവനന്തപുരം കിംസ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കേ ശനിയാഴ്ചയായിരുന്നു മരണം
ആഷിക്കും പൊല്പുള്ളി വേർകോലി കമ്പിളിച്ചുങ്കം സ്വദേശിനി നൗഷിജയുമായുള്ള വിവാഹം മാർച്ചിലാണ് നടന്നത്. ആഷിക് വിദേശത്തേക്ക് തിരിച്ചുപോകുംമുമ്പ് ഒരുമിച്ചൊരു യാത്രയ്ക്കായി മേയ് എട്ടിന് രാവിലെയാണ് ഇവർ തിരുവനന്തപുരത്തെത്തുന്നത്.ഇവിടെയുള്ള ബന്ധുവിനൊപ്പം കവടിയാർ കുറവൻകോണം റോഡിലൂടെ നടന്നുപോകുന്നതിനിടെ എതിർവശത്തുനിന്നും അമിതവേഗത്തിലെത്തിയ കാർ നടപ്പാതയിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
നൗഷിജ സംഭവസ്ഥലത്തുതന്നെ മരിച്ചു. ആഷിക് ഉൾപ്പെടെ ആറുപേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.ആഷിക്കിന്റെ ബന്ധു അസ്മയും (22) പരിക്കേറ്റ് ഇതേ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്







