തമിഴ്നാട്ടിൽ റോഡിൽ വിശ്രമിക്കവേ കാർ പാഞ്ഞുകയറി അഞ്ച് സ്ത്രീകൾ മരിച്ചു. ഇന്ന് വൈകീട്ട് തമിഴ്നാട് ചെങ്കൽപെട്ടിലെ മഹാബലിപുരത്തെ ഒഎംആർ റോഡിലായിരുന്നു സംഭവം. പശുക്കളെയും ആടുകളെയും മേയ്ക്കുന്ന അഞ്ച് സ്ത്രീകൾ റോഡിന് സമീപത്ത് വിശ്രമിക്കുകയായിരുന്നു. ഇതിനിടയിലാണ് അമിതവേഗത്തിൽ നിയന്ത്രണം വിട്ടുവന്നകാർ ഇവരുടെ ശരീരത്തിലൂടെ പാഞ്ഞുകയറിയത്. പണ്ടിതമേട് സ്വദേശികളായ വിജയ, യശോദ, കാത്തായി, ഗൗരി, ആനന്ദമ്മാൾ എന്നിവർ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.സമീപത്തെ കോളജിൽ പഠിക്കുന്ന നാല് വിദ്യാർത്ഥികളായിരുന്നു കാറിലുണ്ടായിരുന്നത്. കാർ ഓടിച്ചിരുന്ന ജോഷുവ എന്ന 19 കാരനെയും ഇയാളുടെ സുഹൃത്തിനെയും നാട്ടുകാർ തടഞ്ഞുവെച്ച് തിരുപ്പോറൂർ പൊലീസിന് കൈമാറി. മറ്റു രണ്ടുപേർ ഓടി രക്ഷപെട്ടു. സംഭവത്തിൽ പ്രതികളെ നാട്ടുകാർ ചേർന്ന് മർദിക്കാൻ ശ്രമിച്ചതിന്റെ അടിസ്ഥാനത്തിൽ ചെങ്കൽപെട്ട് എസ്പി സ്ഥലത്തെത്തി തടയുകയായിരുന്നു. പ്രതികളെ വൈദ്യപരിശോധനയ്ക്ക് ശേഷം തിരുപ്പോറൂർ പൊലീസ് സ്റ്റേഷനിൽ എത്തിച്ചിട്ടുണ്ട്. ഓടി രക്ഷപ്പെട്ട രണ്ടുപേർക്കായി തിരച്ചിൽ പൊലീസ് ആരംഭിച്ചിട്ടുണ്ട്.