കേരളത്തിന്റെ മുഖ്യമന്ത്രി ആര്? കഴിഞ്ഞ പത്ത് ദവിസമായി മലയാളികളും ദേശീയ രാഷ്ട്രീയവും ഉൾപ്പെടെ ഉറ്റു നോക്കുകയാണ് കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലേക്ക് ആരെത്തുമെന്നത്. മുഖ്യമന്ത്രിസ്ഥാനത്തേക്ക് കേരളത്തിലെ മുതിർന്ന നേതാക്കൾ തന്നെ അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയോടെയാണ് പ്രഖ്യാപനം നീണ്ടു പോകുന്നത്. മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കുമെന്ന് സൂചനയുണ്ടായിരുന്നുവെങ്കിലും അവസാനം പ്രഖ്യാപനം നാളത്തേക്ക് മാറ്റുകയായിരുന്നു
ഹൈക്കമാൻഡ് ഒറ്റ പേരിലേക്ക് എത്തിയിട്ടുണ്ട്. ഇനി കേരളത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് ആരെത്തുമെന്ന് മാത്രമാണ് അറിയാനുള്ളത്. വൻ വിജയം നേടി പത്ത് വർഷത്തിന് ശേഷം അധികാരത്തിലെത്തിയിട്ടും പത്ത് ദിവസം കഴിഞ്ഞിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. വിഡി സതീശൻ, രമേശ് ചെന്നിത്തല, കെസി വേണുഗോപാൽ എന്നിവരാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചെത്തിയത്. ഇതോടെ ചേരി തിരിഞ്ഞ് പ്രവർത്തകരും രംഗത്തെത്തി.
കോൺഗ്രസിലെ ഫ്ലെക്സ് പോരും, ചേരിതിരിഞ്ഞുള്ള വിമർശനങ്ങളും, എംഎൽഎമാരുടെ പിന്തുണയും കേരള രാഷ്ട്രീയം കണ്ടു. മുഖ്യമന്ത്രിയെ കണ്ടെത്താൻ കഴിയാത്തതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയും വിമർശനം ഉന്നയിച്ചതോടെ വിഷയം ദേശീയ രാഷ്ട്രീയത്തിലേക്ക് ഉയർന്നു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിൽ അതൃപ്തി പരസ്യമാക്കി യുഡിഎഫ് ഘടക കക്ഷികൾ രംഗത്തെത്തിയിരുന്നു. തീരുമാനം വൈകുന്നതിൽ പാണക്കാട്ട് ചേർന്ന് മുസ്ലിം ലീഗ് നേതൃയോഗം അതൃപ്തി രേഖപ്പെടുത്തി
മുഖ്യമന്ത്രിയെ കണ്ടെത്തത് സമൂഹമാധ്യമങ്ങളിലും ചർച്ചയായി. കോൺഗ്രസ് ട്രോളുകളിൽ നിറഞ്ഞു. ട്രോളുകളിൽ നിന്ന് അത് മാർക്കറ്റിംഗ് തന്ത്രങ്ങളിലേക്ക് വരെ നീണ്ടു. സിനിമയിലില്ലാത്തത്ര സസ്പെൻസാണ് നാടെങ്ങും. ഊറ്റം കൊള്ളാൻ കഴിയുന്ന വിജയമായിരുന്നെങ്കിലും കാറ്റുപോയ ബലൂൺ പോലെയാണ് നാട്ടിലെ അണികളുടെ അവസ്ഥ. ഒടുവിൽ മുഖ്യമന്ത്രി പ്രഖ്യാപനം നാളെ എത്തുമെന്നാണ് കോൺഗ്രസ് നേതൃത്വം അറിയിച്ചിരിക്കുന്നത്. പത്ത് ദിവസം കാത്തിരുന്നവർക്ക് നാളെക്കൂടി കാത്തിരിക്കാം മുഖ്യമന്ത്രി ആരെന്ന ചോദ്യവുമായി.







