തിരുവനന്തപുരം: സംസ്ഥാനത്ത് പാൽ വില കൂടും. പാലിന് വില കൂട്ടാൻ സർക്കാർ അനുമതി നൽകി. ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന. പാലിന് വില വർധിപ്പിക്കാൻ മിൽമ സർക്കാർ അനുമതി തേടിയിരുന്നു. നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ.ബുധനാഴ്ച നടക്കുന്ന ബോർഡ് ഒഫ് ഡയറക്ടേഴ്‌സിൽ വിലവർധനവിൽ അന്തിമ തീരുമാനം ഉണ്ടാകും. പാൽ വില കൂട്ടാൻ തീരുമാനമെടുത്തെങ്കിലും നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത സമയമായതിനാൽ മിൽമയുടെ അപേക്ഷ സർക്കാർ നിഷേധിക്കുകയായിരുന്നു.പാലിന്റെ വില വർധിപ്പിക്കണമെന്ന് സർക്കാരിനോട് വീണ്ടും ആവശ്യപ്പെടുമെന്ന് മിൽമ ചെയർമാൻ കെ എസ് മണി കഴിഞ്ഞാഴ്ച പറഞ്ഞിരുന്നു. സർക്കാരിന്റെ അനുമതിയില്ലാതെ പാൽവില കൂട്ടാനാവില്ല. നേരത്തെ മിൽമ നൽകിയ കത്തിന് അനുകൂല മറുപടി സർക്കാർ നൽകിയിരുന്നില്ല.ആറുമാസം മുമ്പാണ് ലിറ്ററിന് നാലു മുതൽ ആറ് രൂപ വരെ വർധിപ്പിക്കണമെന്ന് ബോർഡ് തീരുമാനമെടുത്തതെന്നും അത് ഉടൻ നടപ്പാക്കണമെന്നുമാണ് എറണാകുളം മേഖല യൂണിയൻ ഭാരവാഹികളുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട് പട്ടം മിൽമ ആസ്ഥാനത്ത് ഇവർ പ്രതിഷേധിച്ചിരുന്നു.വില കൂട്ടാത്തത് കർഷകരെ ബുദ്ധിമുട്ടിലാക്കുമെന്ന പരാതിയാണ് പ്രതിഷേധക്കാർ ഉയർത്തിയത്. മിൽമ ഡയറക്ടർ ബോർഡ് യോഗത്തിലാണ് വില വർധിപ്പിക്കാൻ തീരുമാനമെടുത്തതെന്ന് യൂണിയൻ ചെയർമാൻ സി എൻ വത്സലൻ പിള്ള പറഞ്ഞു.









