പശ്ചിമേഷ്യയില്‍ സമാധാനം അനിശ്ചിതത്വത്തില്‍. ഇറാനും അമേരിക്കയും തമ്മിലുള്ള രണ്ടാം ഘട്ട ചര്‍ച്ചകള്‍ നീളും. ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കിയശേഷം മാത്രമേ ചര്‍ച്ചയുള്ളുവെന്ന് ഇറാന്‍ അറിയിച്ചു. ഇറാന്‍ വെനസ്വേല അല്ലെന്നും ട്രംപിന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അമേരിക്ക മുന്നോട്ടുവെച്ച പുതിയ സമാധാന നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്റെ പരമോന്നത ദേശീയ സുരക്ഷാ കൗണ്‍സില്‍ അറിയിച്ചു.
അമേരിക്കയുമായുള്ള ചര്‍ച്ചകള്‍ മുന്നോട്ട് പോകുകയാണെങ്കിലും അന്തിമ ധാരണ വളരെ അകലെയാണെന്നാണ് ഇറാന്‍ പാര്‍ലമെന്ററി സ്പീക്കര്‍ ഗാലിബഫ് രാജ്യത്തെ അഭിസംബോധന ചെയ്ത് വ്യക്തമാക്കിയിരിക്കുന്നത്. 48 മണിക്കൂറുകള്‍ക്കുള്ളില്‍ ഡീലില്‍ തീര്‍പ്പുണ്ടാക്കാന്‍ ട്രംപ് ശ്രമിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അതില്‍ 24 മണിക്കൂറോളം പിന്നിട്ടിട്ടും ചര്‍ച്ചകളില്‍ കാര്യമായ പുരോഗതിയുണ്ടായെന്ന് പറയാനായിട്ടില്ല. ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തില്‍ ഉള്‍പ്പെടെ അമേരിക്ക പൂര്‍ണമായും പരാജയപ്പെട്ടെന്നാണ് ഇറാന്റെ അവകാശവാദം.
അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ക്ക് ഒടുവില്‍ ഇറാന്‍ വഴങ്ങിയെന്ന ട്രംപിന്റെ അവകാശവാദങ്ങള്‍ ഇറാന്‍ പൂര്‍ണമായി തള്ളിയിരുന്നു. ഒരു മണിക്കൂറില്‍ ട്രംപ് ഏഴ് അവകാശവാദങ്ങള്‍ നടത്തിയെങ്കിലും ഏഴ് അവകാശവാദവും തെറ്റാണെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഗേര്‍ ഗാലിബഫ് പറഞ്ഞു. നുണ പറഞ്ഞ് യുദ്ധം ജയിക്കാന്‍ അമേരിക്കയ്ക്കാവില്ലെന്നും ഗാലിബഫ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്കിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ സമൂഹമാധ്യമത്തിലല്ല തീരുമാനിക്കുന്നത്. അത് സാഹചര്യങ്ങള്‍ അനുസരിച്ചാണ്. അമേരിക്ക നാവിക ഉപരോധം നീക്കിയില്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടയ്ക്കുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കി. ഇറാനുമായി കരാറിലേര്‍പ്പെട്ടാല്‍ ഇറാന്റെ സമ്പുഷ്ടീകരിച്ച യുറേനിയം അമേരിക്ക ഏറ്റെടുക്കുമെന്ന് ട്രംപിന്റെ പ്രസ്താവനയും ഇറാന്‍ നിഷേധിച്ചു.ആണവോര്‍ജ ആവശ്യത്തിനായി യുറേനിയം തുടര്‍ന്നും ഉപയോഗിക്കുമെന്നാണ് നിലപാടെന്ന് ഇറാന്‍ അറിയിച്ചു.







