ന്യൂഡൽഹി: ലോക്‌സഭയിലെ സീറ്റുകളുടെ എണ്ണം 50 ശതമാനം വർധിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പാർലമെന്റിൽ പ്രതിപക്ഷം ഒന്നടങ്കം രംഗത്ത്. നിലവിലുള്ള 543 മണ്ഡലങ്ങളുടെ അതിർത്തികൾ പുനർനിർണയിച്ച് അതിൽ വനിതാ സംവരണം നടപ്പാക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ പ്രധാന ആവശ്യം. കേന്ദ്രത്തിന്റെ നിർദ്ദേശം ഭരണഘടനാ വിരുദ്ധമാണെന്നും സീറ്റുകളുടെ എണ്ണം കൂട്ടാതെതന്നെ നിലവിലെ നിയമം അനുസരിച്ച് മണ്ഡല പുനർനിർണയം നടത്താമെന്നും പ്രതിപക്ഷ എംപിമാർ വ്യക്തമാക്കി. എല്ലാ സംസ്ഥാനങ്ങൾക്കും 50% സീറ്റ് വർധന ഏർപ്പെടുത്തുമെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും ഇത് വെറും വാക്കാലുള്ള ഉറപ്പ് മാത്രമാണെന്നും പ്രതിപക്ഷം ആരോപിച്ചു.2023-ൽ പാസാക്കിയ വനിതാ സംവരണ നിയമം ഇന്നലെ രാത്രി ധൃതിപിടിച്ച് വിജ്ഞാപനം ചെയ്തതിനെ പ്രതിപക്ഷം ചോദ്യം ചെയ്തു. പ്രാബല്യത്തിൽ ഇല്ലാതിരുന്ന ഒരു നിയമത്തിൽ എങ്ങനെയാണ് ഭേദഗതി കൊണ്ടുവരിക എന്ന നിയമപരമായ ചോദ്യം കനിമൊഴി(ഡി.എം.കെ.) ഉന്നയിച്ചു. സഭയിൽ ചർച്ച നടക്കുന്നതിനിടെ നിയമം നോട്ടിഫൈ ചെയ്തത് സഭയോടുള്ള അനാദരവാണെന്നും അവർ ആരോപിച്ചു. ജനസംഖ്യാ നിയന്ത്രണം വിജയകരമായി നടപ്പാക്കിയ കേരളം, തമിഴ്‌നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ സ്വാധീനം ഇല്ലാതാക്കാനുള്ള നീക്കമാണിതെന്ന് കനിമൊഴി പറഞ്ഞു. 1976-ൽ ഇന്ദിര ഗാന്ധി സർക്കാരും പിന്നീട് വാജ്‌പേയി സർക്കാരും സീറ്റുകളുടെ എണ്ണം മരവിപ്പിച്ചത് ജനസംഖ്യാ നിയന്ത്രണം പാലിക്കുന്ന സംസ്ഥാനങ്ങളെ സംരക്ഷിക്കാനായിരുന്നു. എന്നാൽ, പുതിയ നീക്കം ഈ വാഗ്ദാനത്തിന്റെ ലംഘനമാണെന്നും വികസിത സംസ്ഥാനങ്ങളെ ശിക്ഷിക്കുന്നതിന് തുല്യമാണെന്നും അവർ ചൂണ്ടിക്കാട്ടി.ഭരണഘടനാ ഭേദഗതി പാസാക്കാൻ ആവശ്യമായ മൂന്നിൽ രണ്ട് ഭൂരിപക്ഷം നിലവിൽ സർക്കാരിനില്ലെന്നാണ് റിപ്പോർട്ടുകൾ. പ്രതിപക്ഷം ഒറ്റക്കെട്ടായി എതിർക്കുന്ന സാഹചര്യത്തിൽ മൂന്ന് ബില്ലുകളും പരാജയപ്പെടാൻ സാധ്യതയുണ്ട്. ഡീലിമിറ്റേഷൻ ബില്ല് മാത്രം പാസാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ടെങ്കിലും ഭരണഘടനാ ഭേദഗതിയില്ലാതെ അതിന് പ്രസക്തിയില്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കറുത്ത വസ്ത്രം ധരിച്ചാണ് ഡിഎംകെ അംഗങ്ങൾ പ്രതിഷേധ സൂചകമായി സഭയിലെത്തിയത്. വിഷയത്തിൽ സ്പീക്കർ റൂളിംഗ് നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. സീറ്റ് വർധനവിലൂടെ ജനാധിപത്യ ഭൂപടം മാറ്റിവരയ്ക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന ആക്ഷേപമാണ് പ്രതിപക്ഷം ഉന്നയിക്കുന്നത്.










