കണ്ണൂർ അഞ്ചരക്കണ്ടി സ്വകാര്യ മെഡിക്കൽ കോളേജിലെ ഒന്നാം വർഷ ബിഡിഎസ് വിദ്യാർഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ പ്രതിയായ ഡോ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി വിദ്യാർഥികൾ രംഗത്ത്. ക്ലാസിൽ വെച്ച് അധ്യാപകൻ പരിഹസിച്ചതിനെ കുറിച്ചും അപമാനിച്ചതിനെ കുറിച്ചുമാണ് വിദ്യാർഥികളുടെ തുറന്നുപറച്ചിൽ. കേട്ടാലറയ്ക്കുന്ന ഭാഷയിലാണ് ഡോ. റാം വിദ്യാർഥികളോട് സംസാരിച്ചിരുന്നതെന്ന് വ്യക്തമാക്കുന്നതാണ് വിദ്യാർഥികളുടെ വാക്കുകൾ.ക്ലാസിലേക്ക് ചെരുപ്പ് ഇട്ട് വന്ന തന്നെ അപമാനിക്കുന്ന രീതിയിൽ അഭിസംബോധന ചെയ്തതായി വിദ്യാർഥി പറഞ്ഞു. തന്നെ കാണാൻ ഗോത്ര വർഗക്കാരനെ പോലെ ഉണ്ടെന്ന് പരിഹസിച്ചുവെന്നും സഹപാഠിയായ പെൺകുട്ടിയെ കൊണ്ട് ചെരുപ്പ് വെച്ച് തല്ലിക്കാൻ ശ്രമിച്ചുവെന്നും വിദ്യാർഥി വെളിപ്പെടുത്തി.‘പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കും. നിറം കൂടിയവരെ വെള്ളപ്പാറ്റയെന്ന് വിളിക്കും. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ച് ഡോ. റാം പരിഹസിച്ചു. ആ കുട്ടി ക്ലാസിൽ വച്ച് പൊട്ടിക്കരയാൻ പോലും പേടിച്ചു, അധ്യാപകൻ പോയ ശേഷമാണ് അവൾക്ക് കരയാൻ പോലുമായത്’, വിദ്യാർഥികൾ പറഞ്ഞു.അതേസമയം ഡോക്ടർ റാമിനെ പുറത്താക്കണം എന്ന ആവശ്യത്തിൽ ഉറച്ച് നിൽക്കുന്നുവെന്നും മറ്റു ആവശ്യങ്ങൾ കൂടി മാനേജ്മെന്റെ മുന്നിൽ വയ്ക്കുമെന്നും വിദ്യാർഥി യൂണിയൻ പ്രതിനിധികള്‍ വ്യക്തമാക്കിയിട്ടുണ്ട്. നിരവധി വിദ്യാർഥികൾ മറ്റു അധ്യാപകർക്കെതിരെയും പരാതി നൽകുന്നുണ്ടെന്ന് വിദ്യാർഥികള്‍ പറഞ്ഞു. എല്ലാ ആവശ്യങ്ങളും അംഗീകരിക്കും വരെ ബഹിഷ്കരണത്തിൽ നിന്ന് പിന്മാറില്ലെന്നും യൂണിയൻ പ്രതിനിധികള്‍ അറിയിച്ചു.









