നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനം നാളെ പോളിങ് ബൂത്തിലേക്ക് നീങ്ങാനിരിക്കെ തൃശ്ശൂരിൽ വീണ്ടും കിറ്റ് വേട്ട. കേച്ചേരിയിലെ ഒരു അച്ചാർ നിർമ്മാണ കമ്പനിക്കുള്ളിൽ വിതരണം ചെയ്യാനായി തയ്യാറാക്കിയ നിരവധി ഭക്ഷ്യക്കിറ്റുകളാണ് കണ്ടെത്തിയത്. എൽഡിഎഫ് പ്രവർത്തകർ നടത്തിയ പരിശോധനയിലാണ് അച്ചാർ കമ്പനിക്കുള്ളിലെ കിറ്റ് നിർമ്മാണത്തെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നത്.അച്ചാർ കമ്പനിയിൽ അസാധാരണമായി വാഹനങ്ങൾ വന്നുപോകുന്നത് കണ്ട് സംശയം തോന്നിയ പ്രാദേശിക എൽഡിഎഫ് പ്രവർത്തകരാണ് സംഭവം നേതാക്കളെ അറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിൽ അരി, സോപ്പ്, പരിപ്പ്, ഉപ്പ്, മഞ്ഞൾപ്പൊടി, വെളിച്ചെണ്ണ തുടങ്ങിയ അവശ്യസാധനങ്ങൾ അടങ്ങിയ വലിയ കിറ്റുകൾ അവിടെ പാക്ക് ചെയ്ത നിലയിൽ കണ്ടെത്തുകയായിരുന്നു. കമ്പനിക്ക് പുറത്ത് ചാക്ക് കണക്കിന് അരി ലോഡ് ഇറക്കിയിട്ടിരുന്നതായും, ടെമ്പോ വാനുകളിൽ ഇവ കടത്താൻ ശ്രമിച്ചതായും എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.ബിജെപിയുടെ മുതിർന്ന നേതാക്കളുമായി ബന്ധമുള്ളതാണ് ഈ സ്ഥാപനമെന്നത് വിവാദത്തിന്റെ ആക്കം വർദ്ധിപ്പിക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിച്ച ബിജെപി സ്ഥാനാർഥിയുടെയും നിലവിലെ യുവമോർച്ചാ ജില്ലാ സെക്രട്ടറിയുടെയും അനിയന്റേതാണ് ഈ അച്ചാർ കമ്പനിയെന്നാണ് എൽഡിഎഫ് ആരോപിക്കുന്നത്. ബിജെപിക്ക് വേണ്ടി വോട്ട് വിലയ്ക്ക് വാങ്ങാനായി തയ്യാറാക്കിയതാണ് ഈ കിറ്റുകളെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.ജനാധിപത്യ രീതിയിൽ നടക്കേണ്ട തിരഞ്ഞെടുപ്പിനെ പണാധിപത്യം കൊണ്ട് അട്ടിമറിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് എൽഡിഎഫ് പ്രവർത്തകർ ആരോപിച്ചു. പാവപ്പെട്ട ജനങ്ങളെ കിറ്റുകൾ നൽകി സ്വാധീനിക്കാനാണ് ഇവരുടെ ശ്രമമെന്നും, ആയിരക്കണക്കിന് കിറ്റുകൾ ഓരോ ബൂത്തിലേക്കും എത്തിക്കാനായിട്ടാണ് ഇവിടെ ശേഖരിച്ചുവെച്ചിരുന്നതെന്നും അവർ പറഞ്ഞു. ഒരു ലോഡ് അരി കൂടി ഇവിടെ എത്തിയിട്ടുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.വിവരമറിഞ്ഞ് പോലീസും തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. എന്നാൽ ഒരു ഓർഡർ അനുസരിച്ച് കിറ്റുകൾ തയ്യാറാക്കി നൽകുക മാത്രമാണ് തങ്ങൾ ചെയ്തതെന്നാണ് കമ്പനി ഉടമകൾ പോലീസിനോട് വിശദീകരിച്ചത്.







