തിരുവനന്തപുരം:നിയമസഭാ തെരെഞ്ഞെടുപ്പിലേക്കുള്ള വോട്ടർപട്ടിക തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ചു. ആകെ 2.71കോടി ( 2,71,42,952 ) വോട്ടർമാരാണ് രാഷ്ട്രീയ കേരളത്തിൻ്റെ വിധിനിർണയിക്കുക. ഇവരിൽ 1,32,20,811 പേർ പുരുഷന്മാരും 1,39,21,868 പേർ സ്ത്രീകളും 273 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്.
പട്ടികയിൽ 2,42,093 പ്രവാസി വോട്ടർമാരുണ്ട്. അതിൽ 2,04,218 പുരുഷന്മാരും 37,867 സ്ത്രീകളും എട്ട് ട്രാൻസ്‌ജെൻഡർമാരുമുണ്ട്. 53,984 സർവിസ് വോട്ടർമാരാണ് ഉള്ളത്. 51,330 പുരുഷന്മാരും 2654 സ്ത്രീകളുമാണ് സർവിസ് വോട്ടർമാരായി ഉള്ളത്.
പേരുകൾ കൂട്ടിച്ചേർക്കാൻ മാർച്ച് 15 വരെ ലഭിച്ച അപേക്ഷകളാണ് പരിഗണിച്ചതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ഡോ.രത്തൻ യു ഖേൽക്കർ പറഞ്ഞു. ഫെബ്രുവരി 21 ന് പ്രസിദ്ധീകരിച്ച അന്തിമ പട്ടികയേക്കൾ രണ്ടു ലക്ഷത്തോളം വോട്ടർമാർ അധികമുണ്ട്. എസ്.ഐ.ആറിൻ്റെ അന്തിമപട്ടികയിൽ 2.69 കോടി വോട്ടർമാരായിരുന്നു ഉണ്ടായിരുന്നത്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന് വോട്ട് ഉണ്ടായിരുന്ന 16 ലക്ഷത്തോളം പേർക്ക് ഇത്തവണ വോട്ടില്ല.
തദ്ദേശ തെരഞ്ഞെടുപ്പിൽ 2.87 കോടി (2,86,62,712) വോട്ടർമാരാണ് ഉണ്ടായിരുന്നത്. പത്രികാസമർപ്പണത്തിന്റെ അവസാനദിവസമായ മാർച്ച് 23 വരെ പേരുചേർക്കാമെന്ന ഉറപ്പ് പാലിക്കപ്പെടാതിരുന്നതിനെതിരേ വിമർശനം ഉയരുന്നുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ സുരക്ഷാ ക്രമീകരണങ്ങൾക്കായി 145 കമ്പനി കേന്ദ്രസേനയെയാണ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മാധ്യമപ്രവർത്തകർക്കും പോസ്റ്റൽ ബാലറ്റ് നൽകും. ഇത്തവണ കേരളത്തിൽ 85 ശതമാനം പോളിങ് നടന്നേക്കാമെന്നാണ് വിലയിരുത്തലെന്നും ഖേൽക്കർ അറിയിച്ചു. പതിനെട്ട് മുതൽ മുപ്പത് വയസ് വരെയുള്ളവരുടെ പങ്കാളിത്തം തെരഞ്ഞെടുപ്പിൽ കൂടുതലായി ഉറപ്പാക്കുന്നതിനായി കമ്മിഷൻ പ്രത്യേക കാംപയിൻ സംഘടിപ്പിക്കും.
വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതി മാർച്ച് 15 ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സമയബന്ധിതമായി ഫോം നൽകിയവരുടെ പരിശോധനകൾ പൂർത്തിയാകാൻ ഏഴ് ദിവസമെങ്കിലും വേണ്ടി വരുമെന്നും അതിനാലാണ് സമയപരിധി മാർച്ച് 15 വരെയാക്കി ചുരുക്കേണ്ടി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു.നേരത്തേ സ്ഥാനാർഥികൾ നോമിനേഷൻ നൽകുന്നതിൻ്റെ അവസാന ദിനം വരെ വോട്ടർ പട്ടികയിൽ പേര് ചേർക്കാമെന്നായിരുന്നു തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നത്.







