തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. ഇന്ന് ഒരു പവൻ 22കാരറ്റ് സ്വർണത്തിന് 1,02,920 രൂപയാണ്. ഇന്നലെ മാത്രം നാല് തവണയാണ് സ്വർണവിലയിൽ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവൻ സ്വർണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയികുന്നു. പിന്നീട് വെെകുന്നേരത്തോടെ വീണ്ടും വർദ്ധിച്ച് 1,01,080 രൂപയായി.രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി ഒരു പവൻ 22 കാരറ്റ് സ്വർണം വ്യാപാരം നടന്നത്. പിന്നാലെ ഇന്ന് വീണ്ടും വില കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 12,865 രൂപയാണ്. കഴിഞ്ഞ ജനുവരി നാലിന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വർണവില ഒരു ലക്ഷത്തിന് താഴേയ്ക്ക് എത്തിയത്.കഴിഞ്ഞ വാരം സ്വർണ വിലയിലുണ്ടായ കനത്ത ഇടിവ് സംസ്ഥാനത്തെ സ്വർണാഭരണ വിപണിക്ക് ആവേശം പകർന്നിരുന്നു. പശ്ചിമേഷ്യയിലെ യുദ്ധം മുറുകിയതും അമേരിക്കയിൽ പലിശ കുറയില്ലെന്ന സൂചനയുമാണ് സ്വർണ വില തകർത്തത്. രാജ്യാന്തര വിപണിയിൽ കഴിഞ്ഞ വാരം സ്വർണ വില ഔൺസിന് 12 ശതമാനം ഇടിഞ്ഞ് 4,490 ഡോളറിലെത്തി. വെള്ളിയാഴ്ച വില മൂന്ന് ശതമാനം ഇടിഞ്ഞു. 43 വർഷത്തിനിടെയിലെ ഏറ്റവും വലിയ പ്രതിവാര വിലത്തകർച്ചയാണ് കഴിഞ്ഞ ആഴ്ചയുണ്ടായത്.അമേരിക്കയും ഇസ്രയേലും സംയുക്തമായി ഇറാനെതിരെ ആക്രമണം തുടങ്ങിയതിന് ശേഷം എല്ലാ വാരങ്ങളിലും തുടർച്ചയായി സ്വർണം തിരിച്ചടി നേരിട്ടു. യുദ്ധത്തിന്റെ ആശങ്കയിലുണ്ടായ വിലത്തകർച്ച വിപുലമായ അവസരമാണ് നിക്ഷേപകർക്ക് ഒരുക്കുന്നതെന്ന് ജുവലറി ഉടമകൾ പറയുന്നു. കഴിഞ്ഞ ആഴ്ചയിൽ ജുവലറികളിൽ സ്വർണം വാങ്ങാൻ തിരക്കേറിയെന്നും അവർ കൂട്ടിച്ചേർത്തു.വിലയിടിവിന് പിന്നിൽ1. പശ്ചിമേഷ്യയിൽ യുദ്ധം മുറുകിയതോടെ ആഗോള നിക്ഷേപകർ സ്വർണം വിറ്റഴിച്ച് പണം ക്രൂഡോയിൽ, ഡോളർ, യു.എസ് ബോണ്ടുകൾ എന്നിവയിലേക്ക് മാറ്റുന്നു. 2. ക്രൂഡോയിൽ വിലയിലെ കുതിപ്പ് നാണയപ്പെരുപ്പം കൂട്ടുന്നതിനാൽ അമേരിക്കയിൽ പലിശ നിരക്ക് ഉടനെ കുറയില്ലെന്ന ഫെഡറൽ റിസർവ് ചെയർമാന്റെ പ്രഖ്യാപനം.3. ഇന്ധന അനിശ്ചിതത്വവും കറന്റ് അക്കൗണ്ട് കമ്മിയും മറികടക്കാൻ വിവിധ കേന്ദ്ര ബാങ്കുകൾ സ്വർണം വിറ്റഴിച്ച് വിദേശ നാണയ ശേഖരത്തിൽ ഡോളർ ചേർക്കുന്നു. 4. യുദ്ധം നീളുന്നതിനാൽ നാണയപ്പെരുപ്പം നിയന്ത്രിക്കാൻ കേന്ദ്ര ബാങ്കുകൾ വായ്പകളുടെ പലിശ കുറയ്ക്കുമെന്ന ആശങ്കയിൽ സ്വർണത്തിന് പ്രിയം കുറയുന്നു.










