പത്തനംതിട്ട: റാന്നിയിൽ യുവതിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ സിപിഐഎം മുൻ ഏരിയ കമ്മിറ്റി അംഗം അലൻ മാത്യു ഒളിവിൽ. വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി എന്നാണ് ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റായ അലൻ മാത്യുവിനെതിരായ പരാതി. അലനെ പിടികൂടാൻ അന്വേഷണം ഊർജിതമാക്കിയിരിക്കയാണ് റാന്നി പൊലീസ്.യുവതിയുടെ മൊഴിപ്രകാരം അലൻ മാത്യുവിനെതിരെ റാന്നി പോലീസ് കേസെടുത്തിരുന്നു. വിവാഹ മോചിതയായ യുവതിയും അലനും തമ്മിൽ ഏറെ നാളത്തെ പരിചയമുണ്ടായിരുന്നു. ഇക്കഴിഞ്ഞ രണ്ട് വർഷങ്ങളിൽ പല തവണ വിവിധ ഇടങ്ങളിൽ വെച്ച് ലൈംഗികമായി ദുരുപയോഗം ചെയ്തു എന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി തന്നെ വഞ്ചിക്കുകയായിരുന്നു എന്നും ഇവർ പറയുന്നുണ്ട്. അതേസമയം ആത്മഹത്യാശ്രമം നടത്തിയ യുവതി നിലവിൽ ചികിത്സയിൽ തുടരുകയാണ്.2024 ജൂൺ മാസത്തിൽ കോട്ടയം റെയിൽവേ സ്റ്റേഷനിൽ നിന്നും കൂട്ടിക്കൊണ്ടുവരുമ്പോഴും തിരിച്ച് കൊണ്ട് ചെന്ന് ആക്കുമ്പോഴും കാറിൽ വെച്ച് പീഡിപ്പിച്ചുവെന്നാണ് പരാതി. 2025 മെയ് 18ന് കൊച്ചിയിലെ ഹെറിറ്റേജ് ഹോമിലും, 2025 ജൂലൈ എട്ടിന് വാഗമണ്ണിലെ റിസോർട്ടിലും 2026 ജനുവരി ഒന്നിന് കോട്ടയം ചങ്ങനാശ്ശേരി റൂട്ടിലെ റസ്റ്ററന്റിൽ വെച്ചും പീഡിപ്പിച്ചതായി പരാതിയിൽ പറയുന്നുണ്ട്. അലൻ മാത്യുവിനെതിരെ പരാതി ഉയർന്ന പശ്ചാത്തലത്തിൽ എല്ലാ നേതൃസ്ഥാനങ്ങളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും നീക്കം ചെയ്തതായി സിപിഐഎം ജില്ലാ നേതൃത്വം അറിയിച്ചിട്ടുണ്ട്.











