ന്യൂഡൽഹി: ബലാത്സംഗക്കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീം കോടതി ബുധനാഴ്ച പരിഗണിക്കും. കേസുമായി ബന്ധപ്പെട്ട ചില രേഖകൾ പരാതിക്കാരിയായ യുവതിയുടെ അഭിഭാഷകൻ കഴിഞ്ഞ ദിവസം സുപ്രീം കോടതി രജിസ്ട്രിക്ക് കൈമാറിയിരുന്നു. ഇതിനുപിന്നാലെയാണ് ബുധനാഴ്ച പരിഗണിക്കുന്ന കേസുകളുടെ പട്ടികയിൽ സുപ്രീം കോടതി ഹർജി ലിസ്റ്റ് ചെയ്തത്.ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എൻ.കെ. സിംഗ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ആദ്യ പരാതിക്കാരിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പരാതിക്കാരിയുടെ അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുദ്ര വെച്ച കവറിൽ ചില രേഖകൾ കോടതിക്ക് കൈമാറിയത്. എന്നാൽ മുദ്ര വെച്ച കവറിലെ രേഖകൾ എന്താണെന്ന് വ്യക്തമല്ല.മുൻകൂർ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിൽ രാഹുൽ മാങ്കൂട്ടത്തലിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചിരുന്നത്. പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയുൾപ്പടെ പത്ത് പേരെ പീഡനത്തിന് ഇരയാക്കിയിട്ടുണ്ടെന്ന പരാതി നിലവിൽ ഉണ്ടെന്നാണ് ഹർജിയിൽ ആരോപിച്ചിരിക്കുന്നത്.







