തിരുവനന്തപുരം: സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കെ.എസ്.യു. സംസ്ഥാനാധ്യക്ഷ സ്ഥാനം രാജിവെക്കുമെന്ന് ഭീഷണി മുഴക്കി അലോഷ്യസ് സേവ്യർ. എന്നാൽ, വാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് അദ്ദേഹം ഫേയ്സ്ബുക്കിൽ പോസ്റ്റിടുകയും ചെയ്തു. രാജി നൽകിയെന്ന വാർത്ത വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം പോസ്റ്റിൽ പറയുന്നു.കെ.എസ്.യു. സംസ്ഥാന അധ്യക്ഷൻ എന്ന നിലയ്ക്ക് ഇത്തവണ തനിക്ക് സ്ഥാനാർഥിത്വം ലഭിക്കുമെന്ന് അലോഷ്യസ് സേവ്യർ പ്രതീക്ഷിച്ചിരുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കെ.എസ്.യു. സംസ്ഥാന അധ്യക്ഷന്മാർക്ക് സ്ഥാനാർഥിത്വം ലഭിച്ചിരുന്നു. എന്നാൽ, ഇത്തവണ അലോഷ്യസ് സേവ്യർക്ക് സീറ്റ് ലഭിക്കില്ലെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് കെ.എസ്.യു. അധ്യക്ഷ സ്ഥാനം രാജിവെക്കാൻ അദ്ദേഹം തീരുമാനിച്ചത്.ഇടുക്കി, പീരുമേട് സീറ്റുകളായിരുന്നു അലോഷ്യസ് സേവ്യർ നോട്ടമിട്ടിരുന്നത്. എന്നാൽ, പൂഞ്ഞാറിലേക്കായിരുന്നു അലോഷ്യസിനെ തുടക്കത്തിൽ പാർട്ടി പരിഗണിച്ചത്. പീരുമേട്ടിൽ സിറിയക് തോമസിനെയും ഇടുക്കിയിൽ റോയ് കെ. പൗലോസിനേയും സ്ഥാനാർഥികളായി തീരുമാനിച്ചതോടെയാണ് അലോഷ്യസ് സേവ്യറെ പൂഞ്ഞാറിൽ മത്സരിപ്പിക്കാം എന്ന ആലോചനയുണ്ടായത്. എന്നാൽ പൂഞ്ഞാറിൽ സജി ജോസഫ് സ്ഥാനാർഥിയാകുമെന്ന വിവരം പുറത്തുവന്നതോടെയാണ് അലോഷ്യസ് സേവ്യറുടെ സാധ്യത മങ്ങിയത്.രാജിവാർത്ത പുറത്തുവന്നതിനു പിന്നാലെ ഇക്കാര്യം നിഷേധിച്ച് അലോഷ്യസ് സേവ്യർ ഫേയ്സ്ബുക്കിൽ കുറിപ്പിട്ടു. കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് ചുമതലയിൽനിന്ന് രാജി നൽകിയെന്ന വാർത്ത അവാസ്തവമാണെന്നും കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് ആയനാൾ മുതൽ ഇന്നുവരെ, എനിക്കു വേണ്ടിയോ എന്റെ പേരിനു വേണ്ടിയോ ഒന്നും ചെയ്തിട്ടില്ലെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. ഓരോ വാക്കിലും നോക്കിലും പ്രവൃത്തിയിലും കെഎസ്‍യുവിന്റെ മുന്നേറ്റവും പാർട്ടി അധികാരത്തിൽ വരിക എന്നതും ആയിരുന്നു തന്റെ ജീവിതലക്ഷ്യമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.









