കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദനാദാസ് കൊല്ലപ്പെട്ട കേസിൽ പ്രതി കുറ്റക്കാരനെന്ന് കൊല്ലം അഡീഷണൽ സെഷൻസ് കോടതി. ശിക്ഷാവിധി മാർച്ച് 19 വ്യാഴാഴ്ച. കുടവട്ടൂർ സ്വദേശിയും അധ്യാപകനുമായ സന്ദീപാണ് കേസിലെ ഏകപ്രതി. ആശുപത്രിസുരക്ഷയെപ്പറ്റി ഏറെ ചർച്ചകൾക്ക് വഴിവെച്ച കേസായിരുന്നു ഇത്.2023 മേയ് 10-ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവെച്ചാണ് മീയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിലെ വിദ്യാർഥിനിയായിരുന്ന വന്ദനാദാസിനെ സന്ദീപ് കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലം റൂറൽ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. എം.എം. ജോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിച്ചത്.കൊലക്കേസിൽ പ്രതിയായ സന്ദീപിനെ ജോലിയിൽനിന്ന് പിരിച്ചുവിടുകയും ചെയ്തു. കൊല്ലം അഡീഷണൽ സെഷൻസ് കോടതിയിൽ കേസിന്റെ വിചാരണ തുടങ്ങുമ്പോൾ സന്ദീപ് സുപ്രീംകോടതിയിൽ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. തുടർന്ന് ഇയാളുടെ മാനസികനില പരിശോധനയടക്കം നടന്നു. വിചാരണയ്ക്കു തടസ്സമില്ലെന്ന് കണ്ടെത്തിയതോടെ സാക്ഷിവിസ്താരമടക്കമുള്ളവ നടന്നു.22 തൊണ്ടിമുതലുകളും 27 രേഖകളും കോടതിയിൽ ഹാജരാക്കി. എഴുപതിലധികം സാക്ഷികളെ വിസ്തരിച്ചതിൽ അൻപതുപേരും ഡോക്ടർമാരായിരുന്നെന്ന അപൂർവതയും കേസിലുണ്ട്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന ആവശ്യമാണ് പ്രോസിക്യൂഷൻ മുന്നോട്ടുവെച്ചിട്ടുള്ളത്. ഡോ. വന്ദനയെ കൊലപ്പെടുത്തിയതിന് കൊലപാതകക്കുറ്റവും സാക്ഷികളെ ദേഹോപദ്രവം ഏൽപ്പിച്ചതിന് വധശ്രമവും ചുമത്തിയിട്ടുണ്ട്.സർക്കാർ ജീവനക്കാരായ സാക്ഷികളുടെ ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ആശുപത്രി ജീവനക്കാരെ ആക്രമിച്ചതിനും തെളിവ് നശിപ്പിക്കാൻ ശ്രമിച്ചതിനും വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങളാണ് പ്രതിക്കുമേൽ ചുമത്തിയിട്ടുള്ളത്.








