സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ ഒ.പി. സമയം കൂട്ടി. ആശുപത്രികളുടെ പ്രവർത്തനം കാര്യക്ഷമമാക്കാനുള്ള ഡ്യൂട്ടി പരിഷ്‌കരണത്തിന്റെ ഭാഗമായാണിത്.സ്പെഷ്യലിസ്റ്റ് ഡോക്ടർമാർക്ക് ഒ.പി. സമയം എട്ടുമുതൽ രണ്ടുവരെയാക്കി. നേരത്തേ ഒരുമണിവരെയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് കേഡറിൽ സമയം കൂട്ടിയിട്ടില്ല.
സൂപ്രണ്ട്, ആർ.എം.ഒ., കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർമാർ, അസിസ്റ്റന്റ് സർജൻ, ചീഫ് കൺസൾട്ടന്റ്, ജൂനിയർ കൺസൾട്ടന്റ്, കൺസൾട്ടന്റ്, മെഡിക്കൽ ഓഫീസർ, സ്പെഷ്യാലിറ്റി വിഭാഗങ്ങൾ തുടങ്ങിയ വിവിധവിഭാഗങ്ങളിലെ ഡോക്ടർമാരുടെ ജോലിയും ഉത്തരവാദിത്വവും പുനർനിർണയിച്ചുള്ള ഉത്തരവാണ് ആരോഗ്യവകുപ്പ് പുറത്തിറക്കിയത്. മെഡിക്കൽ ഓഫീസർമാർ ഡ്യൂട്ടി ദിവസങ്ങളിൽ ആശുപത്രിയുടെ എട്ടു കിലോമീറ്ററിനുള്ളിൽ താമസിക്കണം. യാത്രയ്ക്ക് ആശുപത്രി വാഹനം നൽകും. ആശുപത്രികളിലെ തിരക്കും ജോലിഭാരവും പരിഹരിക്കാൻ ഡോക്ടർമാരുടെ എണ്ണം കൂട്ടുന്നതിനുപകരം, ജോലിസമയം നീട്ടുന്നതുപോലുള്ള കുറുക്കുവഴികൾ അംഗീകരിക്കാനാവില്ലെന്ന് കെ.ജി.എം.ഒ.എ. വ്യക്തമാക്കി. ഒ.പി. സമയം വർധിപ്പിച്ച ഉത്തരവ് പിൻവലിക്കണമെന്ന് കേരള ഗവണ്മെന്റ് സ്പെഷ്യലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു.







