ന്യൂഡൽഹി: മേഖലയിൽ സംഘർഷം കടുക്കുന്നതിനിടെ, തങ്ങളുടെ സൈനിക നീക്കങ്ങൾ അമേരിക്കൻ താവളങ്ങളെയും ആസ്തികളെയും മാത്രമാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് ഇറാൻ. ന്യൂഡൽഹിയിൽ നടക്കുന്ന റൈസിന ഡയലോഗിൽ സംസാരിക്കവെ ഇറാൻ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സയീദ് ഖത്തീബ്‌സാദെയാണ് ഇക്കാര്യം പറഞ്ഞത്. ഇറാന്റെ ആക്രമണങ്ങളിൽ അയൽരാജ്യങ്ങളായ അറബ് രാഷ്ട്രങ്ങളിൽ ആർക്കും തന്നെ ജീവഹാനി സംഭവിച്ചിട്ടില്ലെന്ന് ഖത്തീബ്‌സാദെ അവകാശപ്പെട്ടു. ഇറാന്റെ ആക്രമണങ്ങളിൽ അറബ് സുഹൃത്തുക്കളിലൊ അയൽക്കാരിലൊ ഒരാൾപോലും കൊല്ലപ്പെടാത്തതെന്തുകൊണ്ടാണ്? കാരണം ഞങ്ങൾ അമേരിക്കൻ താവളങ്ങൾ, അമേരിക്കയുടെ ആസ്തികൾ, വിവിധ ജനവാസ കേന്ദ്രങ്ങളിൽ അവർ ഒളിച്ചിരിക്കുന്ന സ്ഥലങ്ങൾ എന്നിവ മാത്രമാണ് ലക്ഷ്യമിടുന്നത്.- അദ്ദേഹം പറഞ്ഞു.ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാൻ യുദ്ധക്കപ്പലിനെ മുക്കിയതിനെയും ഖത്തീബ്‌സാദെ വിമർശിച്ചു. ഇന്ത്യയുടെ ക്ഷണപ്രകാരം എത്തിയ നിരായുധമായ ഒരു കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണം നിർഭാഗ്യകരമാണെന്ന് അദ്ദേഹം വിമർശിച്ചു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയുടെ വധത്തിന് പിന്നാലെ രാജ്യത്തെ ഭരണസംവിധാനം തകരുമെന്ന വാഷിംഗ്ടണിന്റെ വാദങ്ങളെ അദ്ദേഹം തള്ളി. വ്യക്തികളിലല്ല, മറിച്ച് ശക്തമായ ഭരണഘടനാ സ്ഥാപനങ്ങളിലാണ് ഇറാന്റെ കരുത്തെന്നും ഭരണകൂടവും സമൂഹവും ഐക്യത്തോടെ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ സന്ദർശനത്തിനിടെ അദ്ദേഹം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.











