ഇന്ത്യന്‍ മഹാസമുദ്രത്തില്‍ വച്ച് ഇറാന്‍ യുദ്ധക്കപ്പലിന് നേരെ അമേരിക്കന്‍ അന്തര്‍വാഹിനി നടത്തിയ ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരണം.ശ്രീലങ്കന്‍ വിദേശകാര്യ സഹമന്ത്രി അരുണ്‍ ഹേമചന്ദ്രയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.ഐആര്‍ഐഎസ് ദേനയില്‍ 180 പേര്‍ ഉണ്ടായിരുന്നുവെന്നും ശ്രീലങ്ക അറിയിച്ചു.
ശ്രീലങ്കയുടെ തെക്കന്‍ തീരത്ത് വച്ചായിരുന്നു ആക്രമണം. തെക്കന്‍ തുറമുഖമായ ഗാലെയില്‍ നിന്ന് ഏകദേശം 25 മൈല്‍ ദൂരെ വച്ചായിരുന്നു ആക്രമണം. രക്ഷപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുന്നതിനായി ശ്രീലങ്കന്‍ നാവികസേന തിരച്ചില്‍ ആരംഭിച്ചതായി അധികൃതര്‍ വ്യക്തമാക്കി. ഫെബ്രുവരി 18 മുതല്‍ ഫെബ്രുവരി 25 വരെ ബംഗാള്‍ ഉള്‍ക്കടലില്‍ നടന്ന മിലാന്‍ നാവികാഭ്യാസത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇറാനിയന്‍ കപ്പല്‍.ഇറാനിലേക്ക് മടങ്ങുന്നതിനിടെയാണ് അമേരിക്കന്‍ അന്തര്‍വാഹിനി കപ്പലിനെ ആക്രമിച്ചത്.അതിനിടെ, ഐആര്‍ഐഎസ് ദേനയ്‌ക്കെതിരെ അമേരിക്ക നടത്തിയ ആക്രമണത്തിന്റെ വിഡിയോ പുറത്തുവിട്ടു.പെന്റഗണ്‍ ആണ് വിഡിയോ പുറത്തുവിട്ടത്.ആക്രമ-ണത്തില്‍ ഇറാന്‍ കപ്പലിന്റെ ഒരു ഭാഗം പൂര്‍ണമായും തകരുന്നതും ദൃശ്യത്തിലുണ്ട്.
ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ഇറാന്‍ പടക്കപ്പല്‍ യുഎസ് മുക്കിയതില്‍ ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. ഇന്ത്യയ്ക്ക് സ്വന്തം അയല്‍പക്കത്ത് സ്വാധീനമില്ലേ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേര ചോദിച്ചു. ഇന്ത്യയുടെ അയല്‍പ്പക്കവും വാഷിങ്ടണിനും ടെല്‍ അവീവിനും വിട്ടുകൊടുത്തോ എന്നും രാജ്യത്തെ തുറമുഖങ്ങള്‍ ഉപയോഗിക്കാന്‍ യുഎസിന് അനുവാദം കൊടുത്തിട്ടുണ്ടോ എന്നും കോണ്‍ഗ്രസ് ആരാഞ്ഞു.
അതേസമയം, ഇറാനിലെ ഇസ്ഫഹാന്‍ ആണവ കേന്ദ്രത്തിന് സമീപം ആക്രമണം നടന്നതായി ഐഎഇഎ സ്ഥിരീകരിച്ചു. എന്നാല്‍ മേഖലയില്‍ ആണവ വികിരണ സാധ്യതയില്ലെന്നും ഐഎഇഎ സ്ഥിരീകരിച്ചു. നതാന്‍സ് ആണവകേന്ദ്രത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഏജന്‍സിയുടെ സ്ഥിരീകരണമുണ്ട്. ബുഷെഹര്‍ ഉള്‍പ്പെടെയുള്ള ഇറാന്റെ മറ്റ് ആണവ കേന്ദ്രങ്ങളില്‍ നാശനഷ്ടങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്നും ഐഎഇഎ അറിയിച്ചു.
ഇറാന്‍ വ്യോമമേഖലയുടെ നിയന്ത്രണം അമേരിക്കക്കും ഇസ്രായേലിനും ഉടന്‍ ലഭിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് പ്രതികരിച്ചു. മിഡില്‍ ഈസ്റ്റിലേക്ക് കൂടുതല്‍ സൈന്യം ഉടന്‍ എത്തും. ആക്രമണം അമേരിക്കയും ഇസ്രായേലും ആരംഭിച്ചിട്ടേയുള്ളൂവെന്നും ഗ്രാവിറ്റി ബോംബുകള്‍ ഉപയോഗിക്കാന്‍ തുടങ്ങിയെന്നും ഹെഗ്‌സെത്ത് പറഞ്ഞു







