തിരുവനന്തപുരം: സീരിയലുകളിൽ സ്ത്രീകളെ ദുഷ്ട കഥാപാത്രങ്ങളാക്കുന്ന പ്രവണത തുടരുന്നുവെന്ന് സംസ്ഥാന ടെലിവിഷൻ പുരസ്‌കാര ജൂറിയുടെ പരാമർശം. ടെലിഫിലിമുകളുടെ നിലവാരം സീരിയലുകൾക്ക് ഉണ്ടാകുന്നില്ല. മൗലികമായ സൃഷ്ടികൾ വിരളമാണ്. ഹാസ്യ പരിപാടികൾ അരോചകമായിരുന്നു. കുട്ടികളുടെ പരിപാടികൾ പലതും കുട്ടികളുടെ വീക്ഷണത്തിൽനിന്നുള്ളത് ആയിരുന്നില്ലെന്നും പരാമർശമുണ്ട്.കഥാ വിഭാഗത്തിൽ സംവിധായകനും ഛായാഗ്രാഹകനുമായ പി സുകുമാർ ചെയർപേഴ്‌സണായ ജൂറിയുടേതാണ് നിരീക്ഷണം. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ് ജൂറി പരാമർശം പുരസ്‌കാര പ്രഖ്യാപനത്തിൽ വ്യക്തമാക്കിയത്.അതേസമയം 33ാമത് സംസ്ഥാന ടെലിവിഷൻ പുരസ്‌കാരത്തിൽ മഹേഷ് കുമാർ സംവിധാനം ചെയ്ത മൊളഞ്ഞി മികച്ച ടെലി ഫിലിമിനുള്ള പുരസ്‌കാരം നേടി. 20 മിനിറ്റിൽ കൂടുതലുള്ള ടെലിഫിലിം വിഭാഗത്തിൽ റിയ ദിനേശ്, അർജുൻ കൃഷ് എന്നിവർ സംവിധാനം ചെയ്ത യു ഫോർ ഫ്രീഡവും പുരസ്‌കാരം സ്വന്തമാക്കി. വിവിധ വിഭാഗങ്ങളിലെ ടെലിവിഷൻ സീരിയൽ പുരസ്‌കാരങ്ങളും മന്ത്രി പ്രഖ്യാപിച്ചു.സീരിയലുകൾക്ക് നിലവാരമില്ലെന്ന ആരോപണം ചലച്ചിത്ര അക്കാദമി ചെയർമാൻ പദവിയിലിരിക്കെ നടൻ പ്രേംകുമാറും ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും ഇടയാക്കിയിരുന്നു. സീരിയലുകളെ എൻഡോസൾഫാൻ എന്നാണ് പ്രേംകുമാർ വിശേഷിപ്പിച്ചിരുന്നത്. സിനിമയും സീരിയലും വെബ്‌സീരിസുമെല്ലാം വലിയ ജനസമൂഹത്തെയാണ് കൈകാര്യം ചെയ്യുന്നത്. എല്ലാ സീരിയലുകളെയും അടച്ചാക്ഷേപിക്കുകയല്ല. കലാകാരന് അതിരുകളില്ലാത്ത ആവിഷ്‌കാര സ്വാതന്ത്ര്യം വേണമെന്ന് ആഗഹിക്കുന്ന ആളാണ് താൻ. സിനിമയിൽ സെൻസറിങ് ഉണ്ട്. എന്നാൽ ടെലിവിഷൻ സീരിയലുകൾക്ക് അതില്ല. അതിൽ ചില പ്രായോഗിക പ്രശ്‌നങ്ങളുണ്ട് എന്നായിരുന്നു പ്രേംകുമാർ അന്ന് പറഞ്ഞത്.









