തിരുവനന്തപുരത്ത് മോഷണ ശ്രമത്തിനിടെ കുപ്രസിദ്ധ മോഷ്ടാവ് തീവെട്ടി ബാബു പിടിയിൽ. തിരുവനന്തപുരം കണിയാപുരത്തെ വീട്ടില്‍ മോഷണശ്രമത്തിനിടെ നാട്ടുകാരാണ് ഇയാളെ പിടികൂടിയത്. സംസ്ഥാനത്തുടനീളം120 ലേറെ മോഷണക്കേസുകളില്‍ പ്രതിയാണ് തീവെട്ടി ബാബു.
ഞായറാഴ്ച രാത്രി മോഷണത്തിനായി കണിയാപുരത്തെ ഒരു വീട്ടില്‍ക്കയറിയതാണ് ‘തീവെട്ടി’ എന്നു വട്ടപ്പേരുളള ബാബു. വീടിൻ്റെ മുൻവാതിൽ പൊളിച്ച് അകത്ത് കടക്കാൻ ശ്രമിക്കുന്നതിനിടെ ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നു. നാട്ടുകാരെ കണ്ട ബാബു ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും അരമണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീടിനടുത്ത് ഒളിച്ചിരുന്ന ബാബുവിനെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. മംഗലപുരം പൊലീസ് കസ്റ്റഡിയിൽ എടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊല്ലം പൂതക്കുളം സ്വദേശിയായ ബാബു കേരളത്തിലെ എല്ലാ ജില്ലകളിലും മോഷണക്കേസുകളില്‍ പ്രതിയാണ്. കഴിഞ്ഞ ഒക്ടോബറിൽ പരിയാരം മെഡിക്കൽ കോളജിൽ വെച്ച് പൊലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടു. മണിക്കൂറുകൾക്കുള്ളിൽ പിടികൂടിയെങ്കിലും ജാമ്യം ലഭിച്ച് പുറത്തിറങ്ങി വീണ്ടും മോഷണം ആരംഭിച്ചു. മുമ്പ് വക്കീൽ ഗുമസ്തനായിരുന്നതിനാൽ കേസുകൾ എല്ലാം സ്വയം വാദിക്കും. ഒരു കേസിൽ ജാമ്യത്തിൽ ഇറങ്ങിയ ശേഷം മറ്റൊരു ജില്ലയിലേക്ക് പോയി കുറച്ചുകാലം അവിടെത്തങ്ങി നിരവധി മോഷണങ്ങൾ നടത്തുന്നതാണ് ഇയാളുടെ രീതി







