അബുദാബി:യുഎഇയിൽ ഇറാൻ നടത്തിയ മിസൈലാക്രമണത്തിൽ മൂന്ന് പ്രവാസികൾ കൊല്ലപ്പെട്ടു. പാകിസ്താൻ , നേപ്പാൾ , ബംഗാൾ സ്വദേശികളാണ് കൊല്ലപ്പെട്ടതെന്ന് റിപ്പോർട്ടുകൾ പറയുന്നു. 58 പേർക്ക് പരിക്കേറ്റതായും വിവരമുണ്ട്.165 മിസൈലുകളാണ് ഇറാനിൽ നിന്ന് യുഎഇയെ ലക്ഷ്യമാക്കി വന്നത്. ഇവയിൽ 152 എണ്ണത്തെയും ആകാശത്ത് വെച്ച് തകർക്കാൻ യുഎഇക്ക് സാധിച്ചതായി രാജ്യത്തിന്റെ പ്രതിരോധ മന്ത്രാലയം അറിയിച്ചു
ഇറാനിൽ നിന്ന് ഇതുവരെ യുഎഇ പ്രദേശങ്ങളെ ലക്ഷ്യമാക്കി എത്തിയത് 541 ഡ്രോണുകളാണ്. ഇവയിൽ 506 എണ്ണവും നശിപ്പിക്കാൻ പ്രതിരോധ സംവിധാനത്തിന് കഴിഞ്ഞു.
165 ബാലിസ്റ്റിക് മിസൈലുകളെ കൂടാതെ രണ്ട് ക്രൂയിസ് മിസൈലുകളെയും തടഞ്ഞിടാൻ യുഎഇക്ക് സാധിച്ചു. ഇറാൻ ആക്രമണം തുടങ്ങി രണ്ടാമത്തെ ദിവസമായ ഇന്ന് യുഎഇ സൈന്യം 20 ബാലിസ്റ്റിക് മിസൈലുകളെയാണ് ആകാശത്തു വെച്ച് തകർത്തത്. 8 മിസൈലുകളെ ആകാശത്തുവെച്ച് തകർത്ത് കടലിലേക്ക് വീഴ്ത്താനും കഴിഞ്ഞു. ഇന്ന് മാത്രം 311 ഡ്രോണുകളെ ആകാശത്തുവെച്ച് കീഴടക്കി. എന്നാൽ 21 ഡ്രോണുകൾ ലക്ഷ്യം കണ്ടുവെന്നത് ആശങ്ക വർദ്ധിപ്പിക്കുന്നു.
ആയത്തുള്ള അലി ഖമേനിയുടെ മരണത്തിന് പ്രതികാരം ചെയ്യുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട ഇറാന്‍ പരമോന്നത നേതാവിന്റെ കാല്‍പ്പാടുകള്‍ പിന്തുടർന്ന് മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു. ശത്രു സൈനിക താവളങ്ങള്‍ നശിപ്പിക്കുകയാണ് ലക്ഷ്യമെന്നും പെസെഷ്കിയാൻ പ്രഖ്യാപിച്ചതോടെ യുഎസ് ബേസുകൾ സ്ഥിതി ചെയ്യുന്ന മധ്യേഷ്യൻ രാജ്യങ്ങളെല്ലാം ആശങ്കയിലാണ്
ഇന്ത്യയിൽ നിന്നുള്ള പ്രവാസികൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങൾ നിലവിൽ ലഭ്യമായിട്ടില്ല. ഈജിപ്ഷ്യൻ, എത്യോപ്യൻ, ഫിലിപ്പിനോ, പാകിസ്ഥാൻ, ഇറാനിയൻ, ബംഗ്ലാദേശി, ശ്രീലങ്കൻ, അസർബൈജാനി, യെമൻ, ഉഗാണ്ടൻ, എറിട്രിയൻ, ലെബനീസ്, അഫ്ഗാൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർക്കും പരിക്കേറ്റിട്ടുണ്ട്.
ഇറാനിൽ ഇസ്രായേൽ നടത്തിയ ആക്രമണം രാജ്യത്തിന്റെ പരമോന്നത ആത്മീയ നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ ജീവനെടുത്തതോടെ സംഘർഷത്തിന്റെ സ്വഭാവം മാറിയിരിക്കുകയാണ്. ഇറാൻ മധ്യേഷ്യയിലെ വിവിധ യുഎസ് സൈനിക കേന്ദ്രങ്ങളെയാണ് ലക്ഷ്യം വെക്കുന്നത്. മധ്യേഷ്യൻ രാജ്യങ്ങളെയാകെ ഈ സംഘർഷത്തിന്റെ ഭാഗഭാക്കാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഈ ആക്രമണങ്ങൾ യുഎഇ അടക്കമുള്ള ഗൾഫ് രാജ്യങ്ങളെ പ്രശ്നത്തിലാക്കിയിരിക്കുകയാണ്.ഇന്ത്യയിൽ നിന്നടക്കം നിരവധി വിദേശ പൗരന്മാർ ജോലി ചെയ്യുന്നുണ്ട് ഈ രാജ്യങ്ങളിൽ







