ഇസ്ലാമാബാദ്: അമേരിക്ക, ഇസ്രയേൽ- ഇറാൻ യുദ്ധം രൂക്ഷമായ സാഹചര്യത്തിൽ പാകിസ്താൻ-അഫ്ഗാനിസ്ഥാൻ സംഘർഷം രൂക്ഷമായി. പാകിസ്താന്റ ആക്രമണത്തിൽ അഫ്ഗാൻ അതിർത്തിയിൽ വലിയ നാശനഷ്ടങ്ങൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ട്. അഫ്ഗാനിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ ആക്രമണങ്ങൾക്ക് തിരിച്ചടിയായി ഓപ്പറേഷൻ ഗസ്ബ് ലിൽ ഹഖ് എന്ന പേരിൽ പ്രത്യാക്രമണം തുടങ്ങിയതായി പാകിസ്താൻ അറിയിച്ചു. പാകിസ്താന് എതിരായ തീവ്രവാദ സംഘടനകൾക്ക് താലിബാൻ അഭയം നൽകിയെന്നാണ് ആരോപണം. അതേ സമയം താലിബാൻ അത് നിഷേധിച്ചു.300 ലേറെ താലിബാൻ പട്ടാളക്കാരെയും തീവ്രവാദികളെയും വധിച്ചതായി പാകിസ്താൻ മന്ത്രി അത്താവുല്ല തരാർ അവകാശപ്പെട്ടു. 500-ൽ അധികം പേർക്ക് പരിക്കേൽക്കറ്റുവെന്നും തരാർ കൂട്ടിച്ചേർത്തു. 55 പാക് സൈനികരെ വധിച്ചതായി താലിബാൻ അവകാശപ്പെട്ടു. പന്ത്രണ്ട് സൈനികർ കൊല്ലപ്പെട്ടതായി പാകിസ്താൻ സ്ഥിരീകരിച്ചു. 13 താലിബാൻ സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാൻ അധികൃതർ പറഞ്ഞു. നിരവധി അഫ്ഗാൻ സൈനിക പോസ്റ്റുകൾ നശിപ്പിക്കുകയും പലതും പിടിച്ചെടുക്കുകയും ടാങ്കറുകളും ബുള്ളറ്റ് പ്രൂഫ് വാഹനങ്ങൾക്ക് നാശം വിതക്കുകയും ചെയ്തതായി പാകിസ്താൻ അവകാശപ്പെട്ടു. ‘ഞങ്ങളുടെ ക്ഷമ നശിച്ചു. ഇപ്പോൾ തുറന്ന യുദ്ധമാണ്,’ പാക് പ്രതിരോധ മന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് പ്രഖ്യാപിച്ചു. 2,600 കിലോമീറ്ററിലധികം ദൈർഘ്യമുള്ള പാക്-അഫ്ഗാൻ അതിർത്തിയിൽ 53 സ്ഥലങ്ങളിൽ താലിബാൻ ഒരേസമയം ആക്രമണം നടത്തിയതായി പാകിസ്താൻ സ്ഥിരീകരിച്ചു. അതിർത്തി കടന്നുള്ള ആക്രമണങ്ങൾക്ക് നേരിട്ടുള്ള തിരിച്ചടിയാണ് തങ്ങളുടെ സൈനിക നടപടിയെന്നാണ് പാകിസ്താൻ പറയുന്നത്.










