രഞ്ജി ട്രോഫിയിൽ കശ്മീരിന്‍റെ വിജയ കാഹളം. കരുത്തരായ കർണാടകയെ ഹുബ്ലിയിലെ കെഎസ്സിഎ ക്രിക്കറ്റ് ഗ്രൗണ്ടിൽ തകർത്തെറിഞ്ഞാണ് ജമ്മു കശ്മീർ തങ്ങളുടെ കന്നിക്കിരീടം ഉയർത്തിയത്. അഞ്ചാം ദിവസം സമനിലയിൽ അവസാനിച്ചെങ്കിലും, ആദ്യ ഇന്നിംഗ്‌സിലെ ലീഡിന്റെ അടിസ്ഥാനത്തിലാണ് ജമ്മു കാശ്മീരിനെ വിജയികളായി പ്രഖ്യാപിച്ചത്. ആദ്യ ഇന്നിങ്സിൽ 584 റൺസിന്‍റെ റൺമല കെട്ടിപ്പൊക്കിയ ജമ്മു, കർണാടകയെ 293 റൺസിന് ചുരുട്ടിക്കൂട്ടി. അഞ്ചാം ദിനം കിരീടം ഉറപ്പിച്ചാണ് ജമ്മു കശ്മീർ ബാറ്റിങ് ആരംഭിച്ചത്. ക്രീസിലുണ്ടായിരുന്ന ഖംറാൻ ഇഖ്ബാലും (160), സാഹിൽ ലോട്ടറയും (101*) സെഞ്ചുറികൾ നേടി ടീമിന്റെ ലീഡ് 600 കടത്തി. കർണാടക ബൗളർമാരെ മാറിമാറി പരീക്ഷിച്ചെങ്കിലും രക്ഷയുണ്ടായില്ല. ഒടുവിൽ 342-4 ന് ടീം ഡിക്ലയർ ചെയ്ത് മത്സരം സമനിലയിലായി. ഒന്നാമിന്നിങ്‌സിലെ ലീഡ് പിടിച്ച് ജമ്മു ജേതാക്കളായി. കർണാടകയ്ക്ക് വേണ്ടി മയങ്ക് അഗർവാൾ (160) മികച്ച പ്രകടനം നടത്തിയെങ്കിലും മറ്റ് ബാറ്റർമാർക്ക് തിളങ്ങാനായില്ല. 1959-60 സീസണിൽ ആദ്യമായി രഞ്ജി ട്രോഫിയിൽ കളിച്ചു തുടങ്ങിയ ജമ്മു കാശ്മീരിന്റെ 67 വർഷത്തെ കാത്തിരിപ്പാണ് ഈ വിജയത്തോടെ അവസാനിച്ചത്. ഫൈനലിലെ ബാറ്റിംഗ് പ്രകടനത്തിന് ശുഭം പുന്ദിർ ‘പ്ലെയർ ഓഫ് ദി മാച്ച്’ ആയി തെരഞ്ഞെടുക്കപ്പെട്ടു. ടൂർണമെന്റിലുടനീളം 10 മത്സരങ്ങളിൽ നിന്ന് 60 വിക്കറ്റുകൾ വീഴ്ത്തിയ ഓക്കിബ് നബി ‘പ്ലെയർ ഓഫ് ദി സീരീസ്’ പുരസ്കാരവും നേടി.








