കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ദുരന്തബാധിതർക്കായി മുസ്ലിംലീഗ് നിർമിക്കുന്ന 105 വീടുകളിൽ 51 വീടുകളുടെ സമർപ്പണം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിക്കും. തൃക്കൈപ്പറ്റ വെള്ളിത്തോടുള്ള പദ്ധതിപ്രദേശത്ത് വൈകീട്ട് നാലിനാണ് പരിപാടി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി പ്രിയങ്കാഗാന്ധി എം.പി. മുഖ്യാതിഥിയാകും. മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷത വഹിക്കും. മുട്ടിൽ-മേപ്പാടി സംസ്ഥാനപാതയോടു ചേർന്നാണ് ലീഗിന്റെ ടൗൺഷിപ്പ്. എട്ടുസെന്റിൽ 1060 ചതുരശ്രയടിയിൽ, മൂന്ന് ബെഡ്റൂമുകളും രണ്ട് ബാത്ത്റൂമുകളും അടുക്കള, ഡൈനിങ് ഹാൾ, വർക്ക് ഏരിയ, സിറ്റൗട്ട്, ബ്രിക് പാകിയ മുറ്റം, മുൻവശത്ത് ഏഴുമീറ്റർ വീതിയിൽ ടൈൽ പാകിയ റോഡ് തുടങ്ങിയ സൗകര്യങ്ങളുമായാണ് വീടുകൾ കൈമാറുന്നത്. വീടുകളിലേക്കാവശ്യമായ ശുദ്ധജലത്തിന് കിണർ കുഴിച്ച് കൂറ്റൻ ടാങ്ക് സജ്ജീകരിച്ചിട്ടുണ്ട്. വീടുകൾക്കൊപ്പം ഫർണിച്ചറുകളും മുസ്ലിംലീഗ് നൽകുന്നുണ്ട്. ഓരോ വീട്ടുടമയ്ക്കും ആവശ്യമെങ്കിൽ മുകളിലേക്ക് വീട് ഉയർത്താൻ ആവശ്യമായ തറബലത്തോടെയാണ് നിർമാണം പൂർത്തീകരിച്ചത്. സർക്കാരിന്റെ ഗുണഭോക്തൃപട്ടികയിൽനിന്ന് 15 ലക്ഷംരൂപ നഷ്ടപരിഹാരമായി സ്വീകരിച്ച് മുസ്ലിംലീഗിന് അപേക്ഷ നൽകിയവരെയാണ് ഗുണഭോക്താക്കളായി പരിഗണിച്ചത്. കമ്യൂണിറ്റി ഹാൾ, പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും മുസ്ലിംലീഗിന്റെ ഭവനസമുച്ചയത്തിൽ ഉണ്ടാകും. അങ്കണവാടിക്കും മറ്റും ആവശ്യമായ സ്ഥലസൗകര്യവുമുണ്ട്. ശിവക്ഷേത്രവും ക്രിസ്ത്യൻ ചർച്ചും മസ്ജിദുകളും സാംസ്‌കാരികകേന്ദ്രങ്ങളും സമീപത്തുണ്ട്. മേപ്പാടി പഞ്ചായത്തിൽത്തന്നെ വീടുകൾ വേണമെന്ന ഗുണഭോക്താക്കളുടെ ആവശ്യത്തിന് പരിഗണന നൽകിയാണ് വെള്ളിത്തോട് പ്രദേശത്ത് 11.5 ഏക്കർ ഭൂമി 14.13 കോടിരൂപ ചെലവഴിച്ച് മുസ്ലിംലീഗ് വാങ്ങിയത്.










