ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ പാലിക്കുമെന്ന് മെറ്റ സുപ്രിം കോടതിയോട്. ഡാറ്റ പങ്കിടുന്നതിന് മുമ്പ് മെറ്റയുടെകീഴിലുള്ള കമ്പനികൾ ഉപയോക്താക്കളിൽ നിന്ന് സമ്മതം തേടുമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചിനെ അറിയിച്ചു.നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രൈബ്യൂണലിന്റെ നിർദേശങ്ങൾക്കനുസരിച്ച് ഡാറ്റകൾ പങ്കിടുന്നതിനായി ഒരു പദ്ധതി രൂപീകരിക്കുമെന്നും അവർ കോടതിയെ അറിയിച്ചു. കൂടാതെ കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയുടെ (സിസിഐ) നിർദ്ദേശങ്ങൾ പാലിക്കാമെന്നും, മാർച്ച് 16 നകം NCLAT യുടെ നിർദ്ദേശം പാലിച്ച് റിപ്പോർട്ട് കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യയ്ക്ക് സമർപ്പിക്കുമെന്നും വാട്ട്‌സ്ആപ്പ് കോടതിയെ അറിയിച്ചിട്ടുണ്ട്.കോടതിയിൽ മെറ്റ നൽകിയ ഉറപ്പുകൾ ഇന്ത്യയിലെ വാട്സ്ആപ്പ് ഉപയോക്താക്കൾക്ക് അവരുടെ ഡാറ്റയെ സംബന്ധിച്ച് നിയന്ത്രങ്ങൾ നൽകും. കൂടുതൽ സുരക്ഷാ ഉറപ്പാക്കാനും ഇത് സഹായിക്കും. വാട്സ്ആപ്പിന്റെയും മാതൃ കമ്പനിയായ മെറ്റയുടെയും ഡാറ്റ പങ്കിടലുമായി സംബന്ധിച്ച ചർച്ചകൾ വളരെക്കാലമായി ഇന്ത്യയിലെ സുപ്രീം കോടതിയിൽ നടന്ന് വരികയാണ്. 2021-ൽ ഉപയോക്താക്കളുടെ ഡാറ്റ പങ്കിടുന്നതുമായി ബന്ധപ്പെട്ട് സ്വകാര്യതാ നയത്തിൽ വരുത്തിയ മാറ്റങ്ങളാണ് കേസിന് കാരണമായി മാറിയത്.ദിവസങ്ങളായി കേസിൽ വാദം തുടരുകയാണ്. വാദം കേൾകുന്നതിനിടെ മെറ്റയ്‌ക്കെതിരെ സുപ്രിം കോടതി രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. രാജ്യത്തെ പൗരന്മാരുടെ സ്വകാര്യത വച്ച് കളിക്കാന്‍ അനുവദിക്കില്ലെന്നും ഇന്ത്യയിലെ നിയമങ്ങള്‍ പാലിക്കാന്‍ സാധിക്കില്ലെങ്കില്‍ ഇന്ത്യ വിട്ട് പോകണമെന്നും കോടതി താകീത് നൽകിയിരുന്നു. ഉപയോക്താക്കളുടെ താത്പര്യങ്ങളും സ്വഭാവവും അഭിരുചിയും വിശകലനം ചെയ്ത് ഇവ പരസ്യത്തിനും മറ്റ് വാണിജ്യ ആവശ്യങ്ങള്‍ക്കുമായി പങ്കുവയ്ക്കുന്നത് അവകാശലംഘനമാണെന്നായിരുന്നു കോടതിയുടെ നിരീക്ഷണം.










