അടിമാലി(ഇടുക്കി): കൊമ്പൊടിഞ്ഞാലിൽ വീട്ടിൽ നാലംഗകുടുംബം മരിച്ചനിലയിൽ കണ്ടെത്തിയ കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് വിട്ട് ഉത്തരവായി. ശനിയാഴ്ചയാണ് ഉത്തരവ് ഇറങ്ങിയത്. തിങ്കളാഴ്ച ഇതുസംബന്ധിച്ച ഉത്തരവ് വെള്ളത്തൂവൽ പോലീസിന് കൈമാറും. വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ അതിർത്തിയിൽപ്പെട്ട കൊമ്പൊടിഞ്ഞാലിൽ നാലംഗകുടുംബം വീടിന് തീപിടിച്ച് വെന്തുമരിച്ച സംഭവം നടന്ന് എട്ടുമാസം പിന്നിട്ടിട്ടും അന്വേഷണത്തിന് തുമ്പുണ്ടാക്കാൻ പോലീസിന് കഴിഞ്ഞിരുന്നില്ല
മേയ് ഒൻപതിനാണ് പണിക്കൻകുടിക്ക് സമീപം കൊമ്പൊടിഞ്ഞാൽ തെള്ളിപ്പടവിൽ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (38), മക്കളായ അഭിനന്ദ് (9), അഭിനവ് (5), ശുഭയുടെ മാതാവ് പൊന്നമ്മ (75) എന്നിവരെ വീടിനുള്ളിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്. വീട് പൂർണമായും കത്തിനശിച്ചിരുന്നു. വീടിനുള്ളിൽ കണ്ടെത്തിയ മൃതദേഹങ്ങൾ എല്ലാംതന്നെ പൂർണമായും കത്തിയമർന്ന അവസ്ഥയിലായിരുന്നു.
വൈദ്യുതി ഷോട്സർകീറ്റാണ് തീപ്പിടിത്തതിന് കാരണമെന്നാണ് ആദ്യഘട്ടത്തിൽ അന്വേഷണസംഘം കരുതിയിരുന്നത്.
എന്നാൽ വൈദ്യുതിബോർഡ് വിജിലൻസ് വിഭാഗം നടത്തിയ അന്വേഷണത്തിൽ ഷോട് സർകീറ്റ് അല്ല അപകടകാരണം എന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് പ്രത്യേക അന്വേഷണസംഘം രൂപവത്‌കരിച്ചെങ്കിലും ഫലം ഉണ്ടായില്ല
തുടർന്ന് ജനകീയസമിതിയുടെ നേതൃത്വത്തിൽ കഴിഞ്ഞദിവസം കൊന്നത്തടി പഞ്ചായത്തിൽ ഹർത്താൽ നടത്തിയിരുന്നു. ഇതോടെയാണ് തുടരന്വേഷണത്തിന് ഉത്തരവായത്.







