കൊച്ചി: കേരളത്തെ അപകീർത്തിപ്പെടുത്തുന്ന കേരള സ്റ്റോറി 2വിനെതിരെ രൂക്ഷവിമർശനവുമായി ഡോ. ജോൺ ബ്രിട്ടാസ് എംപി. ഒരു മതവിഭാഗത്തിനെയും, ഒരു സംസ്ഥാനത്തിനെയും അവഹേളിക്കാനാണ് ഈ സിനിമയെന്നും മറ്റ് സംസ്ഥാനങ്ങളിൽ നടന്ന സംഭവത്തിന് എന്തിനാണ് കേരളത്തിന്റെ പേരിടുന്നതെന്നും ബ്രിട്ടാസ് ചോദിച്ചു. അൽപ്പമെങ്കിലും ആത്മാർത്ഥത ഉണ്ടെങ്കിൽ സംവിധായകൻ ബിജെപി എംഎൽഎ പ്രതിയായ ഉന്നാവോ പീഡനകേസ് സിനിമയാക്കട്ടെ. ഇങ്ങനെയൊക്ക ചെയ്തുകഴിഞ്ഞാൽ ബിജെപിക്ക് പ്രയോജനം ഉണ്ടാകുമെന്നാണ് സംവിധായകന്റെ വിശ്വാസമെങ്കിൽ അത് ചെലവാകില്ല എന്നും ബ്രിട്ടാസ് വിമർശിച്ചു.കേരള സ്റ്റോറി 2വിനെ ആഭാസം എന്നാണ് ബ്രിട്ടാസ് വിശേഷിപ്പിച്ചത്. കേരള സ്റ്റോറി 1 സെപ്റ്റിക്ക് ടാങ്കിൽ ഇടേണ്ട സിനിമയായിരുന്നു. പ്രധാനമന്ത്രി വരെ ആ സിനിമയുടെ ബ്രാൻഡ് അംബാസഡറായി വന്നു. രണ്ടാം ഭാഗത്തിന്റെ അംബാസഡറായും പ്രധാനമന്ത്രി വരട്ടെ എന്നും ബ്രിട്ടാസ് പറഞ്ഞു. ഒരു മതവിഭാഗത്തിനെയും, ഒരു സംസ്ഥാനത്തിനെയും അവഹേളിക്കാനാണ് ഈ സിനിമയെന്നും ഇതുപോലെ കളവ് പറഞ്ഞാൽ കേരളത്തിലെ ജനങ്ങൾ വിശ്വസിക്കില്ലെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.സിനിമയ്‌ക്കെതിരെ ഉയരുന്ന ട്രോളുകളെയും ബ്രിട്ടാസ് എടുത്തുപറഞ്ഞു.
സമൂഹമാധ്യമങ്ങളിലെ ട്രോളുകൾ കണ്ടാൽ സംവിധായകനും നിർമാതാവും ഗംഗയിൽ ചാടി ആത്മഹത്യ ചെയ്യും. അൽപം ഉളുപ്പുണ്ടെങ്കിൽ ജീവിച്ചിരിക്കില്ല. ട്രെയിലറിൽ പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നുണ്ട്. മലയാളി പെൺകുട്ടിയാണെങ്കിൽ പൊറോട്ടയും കൂടെ ആവശ്യപ്പെട്ടേനെ. മധ്യപ്രദേശിലും രാജസ്ഥാനിലും നടന്ന സംഭവമാണെങ്കിലും എന്തിനാണ് കേരളത്തെ അപമാനിക്കുന്നത് എന്നും ബ്രിട്ടാസ് ചോദിച്ചു. കേരളം ലോകത്തിനുതന്നെ മാതൃകയായ സംസ്ഥാനമാണ്. ഹിന്ദുവും ക്രിസ്ത്യാനിയും മുസ്‌ലിമും തോളോട് തോൾ ചേർന്ന് ജീവിക്കുന്നതാണ് കേരളത്തിന്റെ സാമൂഹിക മൂലധനം എന്നും ബ്രിട്ടാസ് പറഞ്ഞു.ഉത്തരാഖണ്ഡിൽ ഒരു മുസ്‌ലിം കച്ചവടക്കാരനെ ബജ്‌രംഗ് ദൾ പ്രവർത്തകർ ഭീഷണിപ്പെടുത്തിയപ്പോൾ രക്ഷയ്ക്ക് എത്തിയത് ഒരു ഹിന്ദു യുവാവ് ആയിരുന്നു, ദീപക് കുമാർ. അൽപമെങ്കിലും നാണമുണ്ടെങ്കിൽ കേരള സ്റ്റോറി 2 സംവിധായകൻ അദ്ദേഹത്തെ കുറിച്ച് സിനിമ എടുക്കണമെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു. ഉത്തർപ്രദേശിലെ ഉന്നാവോയിൽ ഒരു ബിജെപി എംഎൽഎ പതിനാറ് വയസുള്ള പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തു. അൽപമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ സംവിധായകൻ അവിടെ പോയി സിനിമ എടുക്കണം.
അതിന് പകരം മലയാളികളുടെ നെഞ്ചത്ത് കയറുന്നത് എന്തിനാണെന്നും ബ്രിട്ടാസ് ചോദിച്ചു. കേരളത്തിൽ ബിജെപിക്ക് ഈ സിനിമ പ്രയോജനം ചെയ്യുന്നുവെന്ന് വിചാരിച്ചാൽ തെറ്റി. കിട്ടുന്ന തക്കത്തിൽ ബീഫ് കഴിക്കുന്നവരാണ് കേരളത്തിലെ ബിജെപിയുടെ പ്രധാനപ്പെട്ട നേതാക്കൾ. വേറെ പല പേരുകളായിരിക്കും പറയുക എന്നുമാത്രം. അതുകൊണ്ട് മലയാളികളെ പറ്റിക്കാൻ ഇമ്മാതിരി നമ്പറുമായി വന്നിട്ട് കാര്യമില്ലെന്നും ബ്രിട്ടാസ് പറഞ്ഞു.’ഗുസ്‌കോർ പണ്ഡിറ്റ്’ സിനിമാവിവാദത്തിലെ സുപ്രീംകോടതി പരാമർശത്തെ ചൂണ്ടിക്കാട്ടിയും ബ്രിട്ടാസ് വിമർശനമുന്നയിച്ചു. എന്തിനാണ് ഒരു മതവിഭാഗത്തെ ഇങ്ങനെ അവഹേളിക്കുന്നത് എന്നാണ് സുപ്രീംകോടതി ചോദിച്ചത്. കേരളത്തെ അപമാനിക്കാനായി ഇങ്ങനെയൊരു സിനിമ വരുമ്പോൾ അതിന് തപ്പുപാടുന്ന സെൻസർ ബോർഡിനെയും കേന്ദ്രസർക്കാരിനെയും നിങ്ങൾ കാണുന്നില്ലേ എന്നും ബ്രിട്ടാസ് ചോദിച്ചു. സിനിമ നിരോധിക്കാൻ തങ്ങൾ ആവശ്യപ്പെടില്ലെന്നും ജനങ്ങൾ ഈ സിനിമ കാണട്ടേയെന്നും ബ്രിട്ടാസ് കൂട്ടിച്ചേർത്തു.









