പാലക്കാട്: മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ പേഴ്സണൽ സ്റ്റാഫ് അംഗമായിരുന്ന എ.സുരേഷ് ഇന്ന് യുഡിഎഫ് വേദിയിലെത്തുമെന്ന് വിവരം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പൊതുപരിപാടിയിലാണ് സുരേഷ് പങ്കെടുക്കുക. വൈകിട്ട് അഞ്ച് മണിക്ക് പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റ് മൈതാനിയിലാണ് പരിപാടി നടക്കുന്നത്.വി.എസ് മത്സരിച്ച് വിജയിച്ച, എൽ.ഡി.എഫിന്റെ കോട്ടയായ മലമ്പുഴ നിയോജക മണ്ഡലത്തിൽ സുരേഷിനെ മത്സരിപ്പിക്കാനുള്ള നീക്കത്തിലാണ് യു.ഡി.എഫ്. വി.എസിന്റെ വലംകൈ എന്നറിയപ്പെടുന്ന എ.പ്രഭാകരനാണ് നിലവിൽ മലമ്പുഴ എം.എൽ.എ. കഴിഞ്ഞ തവണ യു.ഡി.എഫ് ബി.ജെ.പിക്ക് പിന്നിൽ മൂന്നാം സ്ഥാനത്തേക്ക് പോയ ദുഷ്‌പേര് മാറ്റിയെടുക്കണമെന്നാണ് ജില്ലാ, സംസ്ഥാന നേതൃത്വത്തിന്റെ താൽപര്യം. അതേസമയം,, മലമ്പുഴയിൽ കോൺഗ്രസ് സ്ഥാനാർത്ഥി മത്സരിക്കണമെന്ന വികാരം ഒരു വിഭാഗം പ്രാദേശിക നേതാക്കൾക്കുണ്ട്.സുരേഷിന്റെ സ്ഥാനാർത്ഥിത്വം ഭീഷണിയായി കാണുന്നില്ലെന്നതാണ് സി.പി.എം നിലപാട്. എ.പ്രഭാകരൻ സി.പി.എമ്മിനെ മുന്നിൽ നിന്ന് നയിക്കുമ്പോൾ വി.എസിന്റെ പേരിൽ ഒരു വോട്ട് പോലും സുരേഷിന് കിട്ടില്ലെന്നതാണ് വിലയിരുത്തൽ. എ.പ്രഭാകരൻ തന്നെ വീണ്ടും മത്സരിക്കാനാണ് സാദ്ധ്യത. സി.പി.എം ജില്ലാ കമ്മിറ്റിയംഗം സുഭാഷ് ചന്ദ്ര ബോസിന്റെ പേരും പട്ടികയിലുണ്ട്. കോൺഗ്രസുകാർ മത്സരിക്കാതെ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർത്ഥിയെ മത്സരിപ്പിക്കുന്നത് കോൺഗ്രസ് വോട്ടുകൾ ബി.ജെ.പിക്ക് മറിക്കാനാണെന്നാണ് സി.പി.എം കണക്കുകൂട്ടൽ. എ.സുരേഷ് യു.ഡി.എഫ് സ്ഥാനാർത്ഥി ആവുകയാണെങ്കിൽ കോൺഗ്രസ് ബി.ജെ.പി കൂട്ടുകെട്ട് എന്ന പ്രചാരണം ഉയർത്താനാണ് സി.പി.എം തീരുമാനം.







