ബസ് ആക്രമണക്കേസുകളിൽ ഒത്തുതീർപ്പു വേണ്ടെന്ന കർശന നിലപാടിലേക്ക് കെ.എസ്.ആർ.ടി.സി.. സർവീസിനിടെ ബസ് ആക്രമിക്കൽ, കേടുവരുത്തൽ, ജീവനക്കാരെ കൈയേറ്റം ചെയ്യൽ, മർദിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളുണ്ടായാൽ ശക്തമായ നിയമപ്പോരാട്ടം മാത്രമാകും ഇനി കോർപ്പറേഷന്റെ ഭാഗത്തുനിന്നുണ്ടാകുക. മുൻപ്, നഷ്ടപരിഹാരം സ്വീകരിച്ച് ഇത്തരം കേസുകൾ ഒത്തുതീർപ്പാക്കിയിരുന്നു. എന്നാൽ, ഇനിയതു വേണ്ടെന്ന കർശന തീരുമാനത്തിലാണ്. ഒത്തുതീർപ്പുകൾക്കു വഴങ്ങിയതിനാൽ അതിക്രമം വർധിച്ചുവെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഈ നിലപാട്.ആക്രമണം നടന്നാൽ പലപ്പോഴും സർവീസ് റദ്ദാക്കേണ്ടിവരും. ഇത് വരുമാനനഷ്ടവും മറ്റു പ്രതിസന്ധികളുമുണ്ടാക്കും. അതിനാൽ കുറ്റം ചെയ്യുന്നവർ ഇനി കൃത്യമായ നിയമനടപടി നേരിടേണ്ടിവരും. പൊതുമുതൽ നശിപ്പിച്ചാലുള്ള പി.ഡി.പി.പി. ആക്ടും ജീവനക്കാരെ ആക്രമിക്കുന്നതിന് ബി.എൻ.എസിലെ പ്രധാന വകുപ്പുകളും ചുമത്തിയാകും പോലീസ് കേസെടുക്കുക. പലതും ജാമ്യമില്ലാ വകുപ്പുകളാണ്. ഒത്തുതീർപ്പുസാധ്യതയും ഉണ്ടാകില്ല. അക്രമികൾക്ക് അഞ്ചുവർഷംവരെ തടവും കനത്തപിഴയും ശിക്ഷ കിട്ടുകയും ചെയ്യും.2022-നു ശേഷമാണ് ഒത്തുതീർപ്പു നടപടിയിൽനിന്നു മാറി കോർപ്പറേഷൻ നിയമനടപടി ശക്തമാക്കിത്തുടങ്ങിയത്. കഴിഞ്ഞദിവസം മാവേലിക്കരയിലും മറ്റും ജീവനക്കാർക്കെതിരേ നടന്ന അതിക്രമങ്ങളിൽ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണു കെ.എസ്.ആർ.ടി.സി. സ്വീകരിച്ചത്.സർവീസിനിടെ അനിഷ്ടസംഭവങ്ങളുണ്ടായാൽ ഉടൻ പോലീസിൽ അറിയിച്ചു കേസെടുപ്പിക്കണമെന്നാണ് യൂണിറ്റ് അധികാരികൾക്കു മാനേജ്‌മെന്റ് കൊടുത്തിരിക്കുന്ന നിർദേശം. നിലപാടു കടുപ്പിച്ചതോടെ അക്രമസംഭവങ്ങൾ കുറഞ്ഞുവെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറഞ്ഞു.








