കൊച്ചി: എളമക്കരയിൽ ആറുവയസുകാരിയെ കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കുട്ടിയുടെയും 33കാരനായ പിതാവിന്റെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചതോടെയാണ് നിർണായക വിവരങ്ങൾ പുറത്തുവന്നത്. കുട്ടിയ്ക്ക് വിഷം നൽകിയതിനുശേഷം പിതാവ് ജീവനൊടുക്കുകയായിരുന്നു. ജനുവരി 16നായിരുന്നു സംഭവം. പെൺകുട്ടി ഒരു വർഷത്തോളം പീഡനത്തിനിരയായെന്നാണ് റിപ്പോർട്ടിലുള്ളത്. മരണത്തിന് മണിക്കൂറുകൾക്ക് മുൻപും കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുണ്ട്. പോക്‌സോ കേസ് രജിസ്റ്റർ ചെയ്താണ് പൊലീസ് അന്വേഷണം തുടരുന്നത്. കുട്ടിയുടെ അമ്മ കൊച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലെ ജീവനക്കാരിയാണ്. അച്ഛൻ കഴിഞ്ഞ കുറച്ചുമാസങ്ങളായി ജോലിക്ക് പോകാതെ വീട്ടിൽ തന്നെയുണ്ടായിരുന്നു. ആരാണ് കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതെന്നടുക്കമുള്ള കാര്യങ്ങൾ ഇനിയും സ്ഥിരീകരിക്കാനുണ്ട്. കുട്ടിയുടെ ബന്ധുക്കളിലേക്കും അച്ഛന്റെ സുഹൃത്തുക്കളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസ് തീരുമാനം. കുട്ടി ഉപദ്രവത്തിനിരയായത് അറിയില്ലെന്നാണ് അമ്മ മൊഴി നൽകിയത്. ചേർത്തല പാണാവള്ളി സ്വദേശിയാണ് കുട്ടിയുടെ അച്ഛൻ. പോണേക്കരയിലെ സെന്റ് സേവ്യേഴ്സ് റോഡിലുള്ള വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇവർ. മകളെ കിടക്കയിൽ കിടക്കുന്ന രീതിയിലും പിതാവിനെ തൂങ്ങിനിൽക്കുന്ന രീതിയിലുമാണ് കണ്ടെത്തിയത്.







