കണ്ണൂർ: ബസ് കാത്തു നിന്ന യുവാവിൻറെ ബാഗ് തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ എസ്.ഐക്ക് സസ്പെൻഷൻ. കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ എൻ.പി ജയകുമാറിനെയാണ് സിറ്റി പൊലീസ് കമ്മീഷണർ അജിത്ത് കുമാർ സസ്പെൻഡ് ചെയ്തത്.കഴിഞ്ഞമാസമാണ് സംഭവം നടന്നത്. കുടുക്കിമെട്ട സ്വദേശിയായ അമൽ ബെംഗളൂരുവിലേക്ക് ജോലിക്ക് പോകാനായി ബസ് കാത്തു നിൽക്കുകയായിരുന്നു. അമലിനെ യാത്രയാക്കാനായി പിതാവും മകനോടൊപ്പം ബസ് സ്റ്റോപ്പിൽ എത്തിയിരുന്നു. ഇതിനിടയിൽ, കണ്ണൂർ ട്രാഫിക് പൊലീസ് സ്റ്റേഷനിൽ നിന്ന് രാത്രി 9.30 ഓടെ ഡ്യൂട്ടികഴിഞ്ഞ് എസ്.ഐ ജയകുമാർ അവിടെ ബസിറങ്ങി.പിന്നാലെ ബസ് സ്റ്റോപ്പിൽ ചെന്നിരിന്ന എസ്.ഐ തൊട്ടടുത്ത് ഇരിക്കുകയായിരുന്ന അമലിന്റെ ബാഗ് തന്റെതാണെന്ന് പറഞ്ഞ് പിടിച്ചുവാങ്ങാൻ ശ്രമം നടത്തി. ഇതോടെ അമലും എസ്.ഐ ജയകുമാറും തമ്മിൽ ബാഗിനായി പിടിവലിയായി. ഇരുവരെയും പിടിച്ചുമാറ്റാൻ ശ്രമിച്ച അമലിന്റെ പിതാവിനെയും പൊലീസ് പിടിച്ചു തള്ളി.പൊലീസ് ആണെന്ന് പറഞ്ഞ് പിടിച്ചു തള്ളുകയും ചെയ്തു. ഇതിനിടെ, ബെംഗളൂരുവിലേക്കുള്ള ബസ് എത്തിയതോടെ പൊലീസ് ഉദ്യോഗസ്ഥനിൽ നിന്നും യുവാവ് ബലം പ്രയോഗിച്ച് ബാഗ് പിടിച്ചുവാങ്ങി ബസിൽ ചാടിക്കയറി. പിടിവലിയുടെ ദൃശ്യം യുവാവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. തൊട്ടടുത്ത ദിവസം യുവാവിന്റെ കുടുംബം മുഖ്യമന്ത്രിക്കും ഡി ജി പി ക്കും പരാതിയും നൽകി.ഇതിനെ തുടർന്ന്, കണ്ണൂർ എ സി പി ടി.കെ രത്നകുമാർ നടത്തിയ അന്വേഷണത്തിൽ പൊലീസ് തെറ്റ് ചെയ്തതായി കണ്ടെത്തി. പ്രദേശത്തെ സി സി ടി വി ദൃശ്യം ഉൾപ്പെടെ പരിശോധിച്ച് കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഇതിനെ തുടർന്നാണ് എസ്ഐ യെ സസ്പെൻഡ് ചെയ്തത്.