വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് ടെസ്റ്റിങ് സ്റ്റേഷനുകൾ ഉടൻ വരും. മോട്ടോർവാഹനവകുപ്പിനു കീഴിൽ ഒൻപതും സ്വകാര്യപങ്കാളിത്തത്തോടെ പത്തൊൻപതും സ്റ്റേഷനുകളാണ് പ്രവർത്തനം ആരംഭിക്കുന്നത്. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന്റെ മാർഗനിർദേശപ്രകാരമാകും സ്റ്റേഷനുകൾ പ്രവർത്തിക്കുക.വാഹനങ്ങളുടെ പരിശോധന മുഴുവൻ ഇനിമുതൽ ഇവിടങ്ങളിലാകും നടക്കുക. പുതിയ വാഹനങ്ങളുടെ പരിശോധന, 15 വർഷം പഴക്കമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ പുതുക്കലിനുള്ള പരിശോധന എന്നിവയ്ക്ക് ആധുനികസംവിധാനങ്ങൾ സ്റ്റേഷനുകളിലൊരുക്കും. പൂർണമായും ക്യാമറാ നിരീക്ഷണത്തിലുള്ള, സെൻസർ സംവിധാനമുള്ള കെട്ടിടത്തിലേക്ക് വാഹനങ്ങൾ ഓടിച്ചുകയറ്റിയാണ് പരിശോധനകൾ നടത്തുക. 15 മുതൽ 25 മിനിറ്റുവരെ അവിടെ നിർത്തിയിടും.വിഷ്വൽ ഇൻസ്പെക്‌ഷൻ, ബ്രേക്ക് ടെസ്റ്റ്, സസ്പെൻഷൻ ടെസ്റ്റ്, സ്റ്റിയറിങ് വീൽ അലൈൻമെന്റ്, സ്പീഡോ മീറ്റർ, എമിഷൻ, അണ്ടർ ബോഡി, നോയിസ് പരിശോധനകളാണ് നടത്തുന്നത്. റോഡ് ഫിറ്റ്നസ്, സുരക്ഷ, പുക ഉൾപ്പെടെ ആറുഘട്ടങ്ങളിലും തൃപ്തികരമെന്നു കണ്ടെത്തുന്ന വാഹനങ്ങൾക്ക് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് നൽകും. ഹൈ റെസല്യൂഷൻ ക്യാമറകൾ, വാഹൻ ഡേറ്റാബേസിൽ ബന്ധപ്പെടുത്തിയുള്ള സെൻട്രൽ ഡേറ്റാ സെർവർ, ഓട്ടോമേറ്റഡ് റിപ്പോർട്ട് ജനറേഷൻ സംവിധാനം എന്നിവ സജ്ജമാക്കും.പരിശോധനാഫലം വാഹന ഉടമകൾക്ക് ഫോണിൽ, സന്ദേശങ്ങളായി ലഭിക്കും. പരിശോധനയിൽ കണ്ടെത്തിയ പ്രധാന ന്യൂനതകളും ഇത്തരത്തിൽ അറിയാം. പൂർണമായും യന്ത്രവത്കൃതസംവിധാനങ്ങളിലൂടെ പരിശോധനകൾ നടക്കുന്നതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥർക്ക് പരിമിതമായ തോതിൽമാത്രം ഇടപെടലുകൾ നടത്തിയാൽ മതിയാകും.യന്ത്രസഹായമൊന്നുമില്ലാതെ, മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ അനുഭവസമ്പത്തുമാത്രം ഉപയോഗിച്ചുള്ള വാഹനപരിശോധനയാണ് ഇതുവരെ നടന്നിരുന്നത്. ടെസ്റ്റിങ് സ്റ്റേഷനുകൾ വരുന്നതോടെ ഈ രീതി പൂർണമായും അവസാനിക്കും. സാങ്കേതികത്തകരാറുള്ള വാഹനങ്ങൾ നിരത്തുകളിൽനിന്ന് ഒഴിവാകും.ഇത് റോഡപകടങ്ങൾ കുറയ്ക്കാനും ഇടയാക്കും. അഴിമതി നടത്താനുള്ള സാധ്യതകൾ കുറയുമെന്നതും പ്രധാനമാണ്. ഉദ്യോഗസ്ഥരുടെ ഇടപെടൽ പരിമിതമായ തോതിൽ മതിയെന്നതിനാൽ മോട്ടോർവാഹനവകുപ്പ് ഉദ്യോഗസ്ഥരുടെ ജോലിഭാരം വൻതോതിൽ കുറയും.







