ശബരിമലയുമായി ബന്ധപ്പെട്ട വിവാദ പ്രസംഗത്തിൽ ഗോവ ഗവർണർ പി എസ് ശ്രീധരൻപിള്ളയ്‌ക്കെതിരായ കേസ് റദ്ദാക്കി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻപിള്ള ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് വിധി. 2018 നവംബറിൽ കോഴിക്കോട് നടന്ന യുവമോർച്ച യോഗത്തിലെ ശ്രീധരൻപിള്ളയുടെ പ്രസംഗമാണ് വിവാദമായത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധത്തെയാണ് അദ്ദേഹം സുവർണാവസരം എന്ന് വിശേഷിപ്പിച്ചത്.
ശബരിമല സുവർണാവസരമാണെന്നും നമ്മൾ അത് പ്രയോജനപ്പെടുത്തണമെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇപ്പോൾ നമ്മളെ സംബന്ധിച്ചിടത്തോളം ഒരു ഗോൾഡൻ ഓപ്പർച്യൂണിറ്റിയാണ്. ശബരിമല ഒരു സമസ്യയാണ്. ആ സമസ്യ എങ്ങനെ പൂരിപ്പിക്കാൻ സാധിക്കുമെന്നുള്ളത് സംബന്ധിച്ച് നമുക്കൊരു വര വരച്ചാൽ വരയിലൂടെ അതുകൊണ്ടുപോകാൻ സാധിക്കില്ല. നമ്മുടെ കൈയിലല്ല കാര്യങ്ങളുള്ളത്. നമ്മൾ ഒരു അജണ്ട മുന്നോട്ടുവച്ചു. ആ അജണ്ടയ്ക്ക് പിന്നിൽ ഓരോരുത്തരായി അടിയറവ് പറഞ്ഞുകൊണ്ട് രംഗം കാലിയാകുമ്പോൾ അവസാനം അവശേഷിക്കുന്നത് നമ്മളും നമ്മുടെ എതിരാളികളുമായ ഇന്നത്തെ ഭരണകൂടവും അവരുടെ പാർട്ടികളുമാണെന്ന് ഞാൻ കരുതുകയാണ്.”- എന്നും അദ്ദേഹം പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ സമാധാനപരമായി സമരം ചെയ്യാൻ കിട്ടിയ സുവർണ അവസരം എന്നാണ് ഉദ്ദേശിച്ചതെന്നും ഗാന്ധിയൻ മോഡൽ സമരമായിരുന്നു മനസിലെന്നും ശ്രീധരൻ പിള്ള വിശദീകരിച്ചിരുന്നു. തുടർന്ന് കോഴിക്കോട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. കേസ് പിന്നീട് നടക്കാവ് പൊലീസിന് കൈമാറി. കലാപ ആഹ്വാനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയായിരുന്നു കേസെടുത്തത്.