കൊല്ലം: ചിതറയിൽ പതിനാറുകാരിയെ നിരന്തര പീഡനത്തിന് ഇരയാക്കിയെന്ന കേസിൽ ക്ഷേത്ര പൂജാരിയായ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കുറക്കോട് സ്വദേശിയായ 22-കാരൻ അഭിനാണ് പോക്‌സോ നിയമപ്രകാരം പിടിയിലായത്.പെൺകുട്ടി എട്ടാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽ പ്രതിയുമായി പ്രണയത്തിലായിരുന്നുവെന്നാണ് പറയുന്നത്. കഴിഞ്ഞ സെപ്റ്റംബറിൽ രാത്രി പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയും പിന്നീട് പലപ്പോഴായി ഇത് തുടരുകയും ചെയ്തു. പീഡനത്തെ പെൺകുട്ടി എതിർത്തപ്പോൾ, ഈ വിവരം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി ഇയാൾ പീഡനം തുടരുകയായിരുന്നു എന്നാണ് വിവരം.നിരന്തരമായ പീഡനത്തെത്തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലായ പെൺകുട്ടി കഴിഞ്ഞ ദിവസം ഉറക്കഗുളിക കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാതാപിതാക്കൾ യഥാസമയം കണ്ടതിനാൽ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും വലിയൊരു ദുരന്തം ഒഴിവാകുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പെൺകുട്ടി താൻ നേരിട്ട പീഡനവിവരങ്ങൾ പുറത്തുപറഞ്ഞത്.ചിതറ കുറക്കോട് ഭാഗത്തുനിന്നാണ് പ്രതിയെ പോലീസ് പിടികൂടിയത്. പ്രതിക്കെതിരെ പോക്‌സോ വകുപ്പുകൾ ചുമത്തി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.











