പുനലൂർ: താമസിക്കുന്ന ഫ്ലാറ്റിനു പിൻഭാഗത്തെ തോട്ടിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പുനലൂർ ചെമ്മന്തൂർ പ്ലാവിളക്കുഴിയിൽ വീട്ടിൽ എൻ. ഷിനുമോനാ(29)ണ് മരിച്ചത്. ചെമ്മന്തൂർ കോളേജ് ജങ്ഷനിൽ ശനിയാഴ്ച രാവിലെയാണ് സംഭവം. മൃതദേഹത്തിൽ പലയിടത്തും മുറിവേറ്റിട്ടുണ്ട്. ഫ്ലാറ്റിന്റെ കൈവരിയില്ലാത്ത മട്ടുപ്പാവിൽനിന്ന് വീണതാവാമെന്നാണ് പോലീസിന്റെ പ്രാഥമികനിഗമനം.2018-ൽ കോളിളക്കം സൃഷ്ടിച്ച പുനലൂരിലെ കെവിൻ കൊലക്കേസിൽ ഷിനുമോൻ പ്രതി ചേർക്കപ്പെടുകയും വിചാരണക്കൊടുവിൽ കോടതി വെറുതെവിടുകയും ചെയ്തിരുന്നു.തോടിനോടു ചേർന്നുള്ള മൂന്നുനില ഫ്ലാറ്റിലാണ് ഇയാൾ താമസിച്ചുവന്നിരുന്നത്. ഫ്ലാറ്റിനു മുകളിൽ പോലീസ് നടത്തിയ പരിശോധനയിൽ ഇയാളുടേതെന്നു കരുതുന്ന മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി മൃതദേഹം പോലീസ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പിന്നീട് പോസ്റ്റ്‌മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്കയച്ചു.








