എടപ്പാൾ: പ്രസിദ്ധമായ ശുകപുരം കുളങ്കര ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം ഞായറാഴ്ച നടക്കും.ജനുവരി 4-നാണ് ഉത്സവത്തിന് ഔദ്യോഗികമായി കൊടിയേറിയത്. തന്ത്രി കെ.ടി. നാരായണൻ നമ്പൂതിരിപ്പാട്,തെക്കിനിയേടത്ത് കൃഷ്‌ണൻ നമ്പൂതിരി, ബ്രിജേഷ് നമ്പൂതിരി, മേൽശാന്തി പി.കെ. ശ്രീധരൻ നമ്പൂതിരി, ദേവദാസ് നമ്പൂതിരി എന്നിവർ കൊടിയേറ്റ കർമ്മങ്ങൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു.തുടർന്നുള്ള ദിവസങ്ങളിൽ കലാമണ്ഡലം സുരേഷ് കാളിയത്തും സംഘവും അവതരിപ്പിച്ച തുള്ളൽ ത്രയം (ഓട്ടൻതുള്ളൽ, ശീതങ്കൻതുള്ളൽ, പറയൻ തുള്ളൽ),കൊരട്ടിക്കര ബാബുവും സംഘവും നയിച്ച പഞ്ചവാദ്യം, ഇരട്ടത്തായമ്പക, എഴുന്നള്ളിപ്പ്, മേളം എന്നിവ ഭക്തർക്ക് ദൃശ്യ-ശ്രാവ്യ വിരുന്നൊരുക്കി.രാമചന്ദ്ര പുലവരും സംഘവും അവതരിപ്പിച്ച തോൽപ്പാവക്കൂത്തും പ്രധാന ആകർഷണമായിരുന്നു.വിവിധ ദേശങ്ങളുടെയും വ്യക്തികളുടെയും വഴിപാടായി 13 ദിവസങ്ങളിലായി നീണ്ടുനിൽക്കുന്ന കലാപരിപാടികളാണ് ക്ഷേത്രത്തിൽ ഒരുക്കിയിരിക്കുന്നത്.തിറയാട്ടം, കളരിപ്പയറ്റ്, ഓട്ടൻതുള്ളൽ (അവന്തിക വാസൻ), അഷ്ടപദി,അക്ഷരശ്ലോക സദസ്സ് തുടങ്ങി കലാരൂപങ്ങളും മധുരിക്കും ഓർമ്മകൾ (പഴയകാല ഗാനങ്ങൾ),തൃശ്ശൂർ കലാകൈരളിയുടെ ഗാനമേള, ബിനോജ് സർഗയുടെ ഭക്തിഗാനസുധ,കാളിക വള്ളുവനാടിന്റെ നാടൻപാട്ട് എന്നിവയും നടക്കും.ഉത്സവത്തിന്റെ സമാപന ദിവസമായ ജനുവരി 18-ന് വിപുലമായ ആഘോഷങ്ങളാണ് നടക്കുക.രാവിലെ സോപാനസംഗീതം, ഉച്ചയ്ക്ക് നാഗസ്വരം, എഴുന്നള്ളിപ്പ്,പഞ്ചവാദ്യം, മേളം. വിവിധ ദേശങ്ങളിൽ നിന്നുള്ള താലം വരവുകൾ,കാളവേല, കരിങ്കാളി, പൂതൻ തിറ എന്നിവ പകൽപ്പൂരത്തിന് മാറ്റ് കൂട്ടും.രാത്രി 7 മണിക്ക് കുളങ്കര, ടീം നടുവട്ടം വെടിക്കെട്ട് കമ്മിറ്റികൾ ഒരുക്കുന്ന വിസ്മയകരമായ വെടിക്കെട്ട് നടക്കും.മട്ടന്നൂർ ശ്രീരാജ്, ചിറക്കൽ നിധീഷ് എന്നിവരുടെ ഇരട്ടത്തായമ്പക,രാത്രി 9ന് ജോസ്കോ തിരുവനന്തപുരത്തിന്റെ ഗാനമേള രാത്രി 11ന് ആയിരത്തിരി,താലം എഴുന്നള്ളിപ്പ് എന്നിവയും നടക്കും.മഹോത്സവത്തിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.







