പൊന്നാനി: പൊന്നാനി മത്സ്യബന്ധന തുറമുഖത്തേക്ക് പ്രവേശിക്കുന്നതിന് സർക്കാർ ഏർപ്പെടുത്തിയ നിരക്ക് വർദ്ധനവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് പൊന്നാനി ബ്ലോക്ക് മത്സ്യത്തൊഴിലാളി കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ തുറമുഖ വകുപ്പ് എൻജിനീയറെ ഉപരോധിച്ച് പരാതി നൽകി. സംസ്ഥാനത്ത് എവിടെയും ഇല്ലാത്ത വർദ്ധനവാണ് പൊന്നാനിയിൽ നടപ്പിലാക്കിയിട്ടുള്ളത്.നടന്നുപോകുന്ന പ്രദേശവാസികളായ മത്സ്യത്തൊഴിലാളികളി ൽനിന്നും, സൈക്കിൾ യാത്രക്കാരിൽ നിന്നും പ്രവേശന ഫീസ് വാങ്ങുന്നത് തർക്കത്തിന് വരെ കാരണമായിട്ടുണ്ട്.ഹാർബർ കരാറെടുത്ത കരാറുകാരുടെ സാന്നിധ്യമില്ലാതെയും, പണപ്പിരിവിന് രസീത് നൽകാതെയും തോന്നിയപോലെയുള്ള നടപടികളാണ് ഹാർബറിൽ നടന്നുവരുന്നത്.ഇതിനെ ചോദ്യംചെയ്താൽ ധിക്കാരപരമായ രീതിയിലാണ് പ്രദേശവാസികളോടും, മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ടവരോടും പ്രതികരിക്കുന്നത്.പ്രദേശവാസികൾക്കും,ഇരുചക്ര വാഹനങ്ങൾക്കും ഹാർബറിൽ പ്രവേശിക്കുന്നതിന് പരിഗണന നൽകണമെന്നും,ജനുവരി മുതൽ പുതുക്കിയ നിരക്ക് പിൻവലിക്കണമെന്നും മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി ഹാർബർ എൻജിനിയർ വകുപ്പ് അധികൃതരോട് ആവശ്യപ്പെട്ടു.മത്സ്യത്തൊഴിലാളി കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് എ എം അറഫാത്ത്, എ പവിത്രകുമാർ, എം അബ്ദുല്ലത്തീഫ്, കെ ജയപ്രകാശ്, എസ് മുസ്തഫ, ജലീൽ പള്ളിത്താഴത്ത്,മുഹമ്മദ് പൊന്നാനി, സതീശൻ പള്ളപ്പുറം എന്നിവർ നേതൃത്വം നൽകി.









