കൊച്ചി: കെഎഫ്‌സി വായ്പാ തട്ടിപ്പിൽ പി.വി. അൻവറിനെ വീണ്ടും ചോദ്യംചെയ്യും. വ്യാഴാഴ്ച രേഖപ്പെടുത്തിയ മൊഴി വിശദമായി പരിശോധിച്ച ശേഷമാകും വീണ്ടും വിളിപ്പിക്കുക. സ്വത്ത് വിവരങ്ങളിലടക്കം കൂടുതൽ വ്യക്തത വരുത്താനാണ് ഇഡിയുടെ ഈ നീക്കം. പ്രത്യേക കാലയളവിൽ പി.വി. അൻവറിന്റെ സ്വത്തുക്കളിൽ വലിയ തോതിലുള്ള വർധനവുണ്ടായതായാണ് ഇഡിയുടെ കണ്ടെത്തൽ.ഏതുവഴിക്കാണ് ഇത്രയും സ്വത്തുക്കൾ സമ്പാദിക്കാൻ സാധിച്ചത് എന്നതുസംബന്ധിച്ച് അൻവറിന് വ്യക്തമായ മറുപടി നൽകാൻ കഴിഞ്ഞിട്ടില്ല എന്നാണ് ഇഡി വൃത്തങ്ങൾ നൽകുന്ന വിവരങ്ങൾ. ഇന്നലെ മണിക്കൂറുകൾ നീണ്ടുനിന്ന് ചോദ്യംചെയ്യലിലൂടെയാണ് അൻവറിന്റെ വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുള്ളത്. ഇത് വിശദമായി പരിശോധിച്ച ശേഷമായിരിക്കും വീണ്ടും ചോദ്യംചെയ്യലിനായി വിളിപ്പിക്കുക.ലോൺ നേടിയതിനുവേണ്ടി ചെയ്ത ക്രമവിരുദ്ധമായ കാര്യങ്ങൾ, ബിനാമി ഇടപാടുകൾ, പല അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള വിവരങ്ങൾ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളിൽ ഇഡി വിവരങ്ങൾ ശേഖരിച്ചിരുന്നു. ഇതിൽ പല കാര്യങ്ങളും അൻവർ സമ്മതിച്ചിട്ടുള്ളതാണ് എന്ന് ഇഡി വൃത്തങ്ങൾ പറയുന്നു. ഇക്കാര്യങ്ങളിലെല്ലാം ഇനിയും ചോദ്യംചെയ്യൽ ഉണ്ടാകും എന്നാണ് വിവരം.നേരത്തേ രണ്ടുതവണ ചോദ്യംചെയ്യലിന് നോട്ടീസ് അയച്ചിരുന്നെങ്കിലും അൻവർ ഹാജരായിരുന്നില്ല. ഇന്നലെയാണ് അൻവർ ഇഡിക്ക് മുമ്പിൽ ഹാജരായത്. കേസിൽ ഇനിയും പല കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടതുണ്ട് എന്നതിനാൽ അധികം വൈകാതെ വീണ്ടും ചോദ്യംചെയ്യുന്നതിനായി അൻവറിന് നോട്ടീസ് നൽകും എന്ന് ഇഡി അറിയിച്ചു.











