കൊച്ചി: ഗുജറാത്തില്‍ രജിസ്റ്റര്‍ ചെയ്ത ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പ് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ഇടനിലക്കാരായി നിന്ന് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ പെരുമ്പാവൂര്‍ കുറുപ്പംപടി സ്റ്റേഷനിലെ നാല് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എസ്‌ഐ അബ്ദുല്‍ റൗഫ്, സിപിഒമാരായ സഞ്ജു ജോസ്, ഷക്കീര്‍, ഷഫീഖ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
സംഭവത്തിൽ കുറുപ്പംപടി എസ്എച്ച്ഒയുടെ പങ്കും വിജിലൻസ് അന്വേഷിക്കും. എസ്എച്ച്ഒ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സമയത്തായിരുന്നു തട്ടിപ്പെന്നാണ് വിജിലൻസ് കണ്ടെത്തൽ. എസ്എച്ച്ഒയുടെ അറിവോടെയാണ് പൊലീസുകാർ 6.60 ലക്ഷം തട്ടിയതെന്നാണ് വിജിലൻസ് സംശയിക്കുന്നത്. എറണാകുളം റൂറല്‍ ജില്ലാ പൊലീസ് മേധാവിയാണ് അന്വേഷണ വിധേയമായി നാല് പേരെയും സസ്‌പെന്‍ഡ് ചെയ്തത്. വകുപ്പ് തല അന്വേഷണത്തിന് ശേഷം പൊലീസുകാർക്കെതിരെ കൂടുതൽ നടപടി ഉണ്ടാകും.കൈക്കൂലി വാങ്ങിയ വിവരം പുറത്തു വന്നതോടെ വിജിലന്‍സും പൊലീസ് സ്റ്റേഷനില്‍ പരിശോധന നടത്തി











