കൊച്ചി: സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില കുറഞ്ഞു. ഗ്രാമിന് 65 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. 12,990 രൂപയായാണ് സ്വർണവില കുറഞ്ഞത്. പവന്റെ വിലയിൽ 520 രൂപയുടെ കുറവുണ്ടായി. 1,03,920 രൂപയായാണ് കുറഞ്ഞത്. കഴിഞ്ഞ ദിവസം റെക്കോഡിലെത്തിയതിന് പിന്നാലെയാണ് സ്വർണവില കുറയുന്നത്.ആഗോളവിപണിയിൽ സ്വർണവിലയിൽ ഇടിവുണ്ടായി. സ്പോട്ട് ഗോൾഡിന്റെ വിലയിൽ 0.4 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 4,512.74 ഡോളറായി. റെക്കോഡ് നിരക്കായ 4,549.71 ഡോളറിലെത്തിയതിന് ശേഷമാണ് അന്താരാഷ്ട്ര വിപണിയിൽ വില ഇടിഞ്ഞത്. യു.എസ് ഗോൾഡ് ഫ്യൂച്ചർ നിരക്കും കുറഞ്ഞിട്ടുണ്ട്. 0.4 ശതമാനം ഇടിവാണ് സ്വർണത്തിൽ ഉണ്ടായിട്ടുണ്ട്. സ്പോട്ട് സിൽവറിന്റെ നിരക്കും ഇടിഞ്ഞിട്ടുണ്ട്. 1.3 ശതമാനം നഷ്ടമാണ് രേഖപ്പെടുത്തിയത്. നേരത്തെ റെക്കോഡ് നിരക്കായ 83.62 ഡോളറിലേക്ക് വെള്ളിയെത്തിയിരുന്നു. നിരവധി ഘടകങ്ങൾ നിലവിൽ സ്വർണത്തിന്റേയും വെള്ളിയുടേയും വിലയെ സ്വാധീനിക്കുന്നതിന് കാരണമാവുന്നുണ്ട്. അതിൽ പ്രധാനകാരണം സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയാണ്.ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ യുക്രെയ്ൻ-റഷ്യ യുദ്ധം ഉടൻ അവസാനിക്കുമെന്ന സൂചന ട്രംപ് നൽകിയിരുന്നു. യുദ്ധം അവസാനിച്ചാൽ അത് ഓഹരി വിപണികളിൽ ഉൾപ്പടെ ഉണർവുണ്ടാക്കും. ഇത് സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്ന സ്വർണത്തിന്റെ വിലയിൽ വലിയ വ്യതിയാനങ്ങളാണ് വരുത്തുന്നത്.










