തിരുവനന്തപുരം: ശബരിമല സ്വര്‍ണ കൊള്ളയിൽ മുൻ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് എ പത്മകുമാറിനെ വീണ്ടും പ്രതി ചേര്‍ത്തു. ശബരിമലയിലെ ദ്വാരപാലക ശിൽപ്പ പാളി കേസിലാണ് സിപിഐഎം നേതാവ് കൂടിയായ എ പത്മകുമാറിനെ എസ്ഐടി പ്രതി ചേര്‍ത്തത്. നേരത്തെ സ്വര്‍ണ കട്ടിളപ്പാളി കേസിലായിരുന്നു അദ്ദേഹത്തെ പ്രതിചേര്‍ത്തിരുന്നത്.ഇതോടെ ശബരിമല സ്വര്‍ണ കൊള്ളയിലെ രണ്ടു കേസിലും പത്മകുമാര്‍ പ്രതിയായി. 2019ല്‍ ദ്വാരപാലക ശിൽപ്പങ്ങളുടെ പാളി കടത്തികൊണ്ടുപോയി സ്വര്‍ണം മോഷ്ടിച്ച കേസിലാണ് ഇപ്പോള്‍ പത്മകുമാറിനെയും പ്രതി ചേര്‍ത്തിരിക്കുന്നത്.അതേസമയം പത്മകുമാറിനെ വീണ്ടും റിമാന്‍ഡ് ചെയ്തു. ഡിസംബർ 18 വരെയ 14 ദിവസത്തേക്കാണ് റിമാന്‍ഡ്. ഡിസംബർ 8 ന് എ പത്മകുമാറിൻ്റെ ജാമ്യപേക്ഷ കോടതി പരിഗണിക്കും. പത്മകുമാറിന്‍റെ റിമാന്‍ഡ് കാലാവധി നീട്ടുന്നത്തിനായി കോടതിയിൽ ഹാജരാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് റിമാന്‍ഡ് ചെയ്തത്. കൊല്ലം വിജിലൻസ് കോടതിയുടേതാണ് നടപടി.ശബരിമല സ്വര്‍ണ്ണക്കവര്‍ച്ച കേസിലെ നാലാം പ്രതിയായ ദേവസ്വം ബോര്‍ഡ് മുന്‍ സെക്രട്ടറിയായ എസ് ജയശ്രീയുടെയും ആറാം പ്രതിയായ മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനും മുന്‍കൂര്‍ ജാമ്യമില്ല. രണ്ട് പ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി.











