മലയോര മേഖലയിലെ പ്രധാന നാണ്യവിളയായ അടക്ക ഉല്‍പാദനത്തിലുണ്ടായ ഇടിവില്‍ കർഷകർ പ്രതിസന്ധിയില്‍. വർധിച്ച ഉല്‍പ്പാദന ചെലവും വിപണിയിലെ വിലത്തകർച്ചയുമുണ്ടാക്കുന്ന പ്രയാസങ്ങള്‍ക്കിടെയാണ് ഉല്‍പാദനത്തിലെ കുറവും പ്രതിസന്ധി സൃഷ്ടിക്കുന്നത്.കഴിഞ്ഞ സീസണില്‍ വേനല്‍മഴ കുറഞ്ഞത് ഉല്‍പാദനം നാലിലൊന്നായി ചുരുങ്ങാൻ കാരണമായി. ഇതിനിടെ മഞ്ഞളിപ്പ് രോഗവും ബാധിച്ചതോടെ പലരും തോട്ടങ്ങള്‍ പരിപാലിക്കാതായി. വിലയിടിവാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. വിലക്കുറവും കർഷകരെ വലക്കുന്നു. കഴിഞ്ഞ വർഷം കിലോ പഴുത്ത അടക്കക്ക് 60-70 രൂപ ലഭിച്ചിരുന്നു. ഇന്നത് 40-45 രൂപയായി. പലരും അതും നല്‍കുന്നില്ല. ഉല്‍പാദന ചെലവുമായി താരത മ്യപ്പെടുത്തുമ്ബോള്‍ ഈ വില തീരെ അപര്യാപ്തമാണ്. ഉയർന്ന കൂലി നല്‍കാൻ തയാറായാലും അടക്ക പറിക്കാൻ തൊഴിലാളികളെ കിട്ടാനുമില്ല.തോട്ടങ്ങളില്‍ വ്യാപകമായ മഞ്ഞളിപ്പും മഹാളിയും കാരണം വിളലഭ്യതയും കുറഞ്ഞു. കനത്ത മഴയെ തുടർന്ന് മഹാളി പ്രതിരോധ മരുന്ന് യഥാസമയം ഉപയോഗിക്കാൻ കഴിയാതെ വന്നതും തിരിച്ചടിയായി. മലയോര മേഖലകളില്‍ പുഴയോരത്തും നാട്ടിൻപുറങ്ങളില്‍ വയലുകളിലുമാണ് കവുങ്ങ് കൃഷി പ്രധാനമായും നടക്കുന്നത്. പുഴയോരങ്ങളില്‍ വേനല്‍മഴ ബാധിക്കാത്തതിനാല്‍ മികച്ച വിളവ് ലഭിച്ചു. എന്നാല്‍ മറ്റിടങ്ങളില്‍ വിളവ് കുറവ് കാരണം ചെറിയ കവുങ്ങിൻ തോട്ടങ്ങള്‍ പാട്ടത്തിനെടുക്കാൻ കച്ചവടക്കാർ എത്തുന്നില്ല. മലയോര മേഖലയില്‍ നാടൻ കവുങ്ങുകളാണ് പ്രധാന കൃഷി. കാസർ കോട്, ലോക്കല്‍, മംഗള, സമംഗള, കുള്ളൻ എന്നിവയും കൃഷി ചെയ്യുന്നുണ്ട്. ഉല്‍പ്പാദത്തില്‍ കുറവുണ്ടെങ്കിലും കാലാവസ്ഥ വ്യതിയാനങ്ങളില്‍ പിടിച്ചുനില്‍ക്കാൻ കൂടുതല്‍ കഴിവുള്ളത് നാടൻ ഇനങ്ങള്‍ക്കാണെന്നാണ് കർഷകർ പറയുന്നത്. സാധാരണ ഒന്നും രണ്ടും വർഷത്തേക്ക് കച്ചവടം നടന്നിരുന്ന തോട്ടങ്ങള്‍ വാങ്ങാൻ ഇപ്പോള്‍ ആരും വരുന്നില്ല. പെയിന്റ്, മരുന്നുകള്‍, പാക്ക് എന്നിവക്കാണ് അടക്ക പ്രധാനമായും കയറ്റിയയക്കുന്നത്.