തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദേശപ്രകാരം സ്വർണം വാങ്ങിയ കൽപേഷിനെ കണ്ടെത്തി. ചെന്നൈയിലെ ജ്വല്ലറിയിലെ ജീവനക്കാരനെന്ന് കണ്ടെത്തി. ചെന്നൈയിലെ ജ്വല്ലറിയിലെ ജീവനക്കാരനാണ് രാജസ്ഥാൻ സ്വദേശിയായ കൽപേഷ്. ജ്വല്ലറി ഉടമയുടെ നിർദേശപ്രകാരമാണ് സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് സ്വർണം വാങ്ങിയതെന്നും ഉണ്ണികൃഷ്ണൻ പോറ്റിയെ അറിയില്ലെന്നും കൽപേഷ് പറഞ്ഞു.ശബരിമലയിലെ കട്ടിള കൊണ്ടുപോയി സ്വർണം എടുത്ത കേസിൽ രണ്ടാം പ്രതിയാണ് കൽപേഷ്. ഉണ്ണികൃണൻ പോറ്റിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പ്രതി ചേർത്തത്. തന്നെ അന്വേഷണ സംഘം ചോദ്യം ചെയ്തിട്ടില്ല എന്നാണ് ഇയാളുടെ വാദം. കേസിൽ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണൻ പോറ്റിയുമായി കൂടുതൽ ഇടങ്ങളിൽ തെളിവെടുപ്പിനായി പ്രത്യേക അന്വേഷണസംഘം നീക്കം തുടങ്ങി. ശബരിമലയിൽ ഉൾപ്പെടെ വൈകാതെ തെളിവെടുപ്പ് നടത്തിയേക്കും. ഇടപാടുമായി ബന്ധപ്പെട്ട് ഉണ്ണികൃഷ്ണൻ പോറ്റിയെ വിശദമായി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.ദേവസ്വം വിജിലൻസിന്റെ ഇടക്കാല റിപ്പോർട്ടും, തിരുവിതാംകൂർ ദേവസ്വം ബോർഡിൻറെ ആവശ്യവും പരിഗണിച്ചാണ് ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിൻറെ മേൽനോട്ടത്തിൽ പ്രത്യേക അന്വേഷണസംഘത്തെ ഹൈക്കോടതി നിയോഗിച്ചത്. പൊലീസ് അക്കാദമി അസി. ഡയറക്ടർ എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.ആറാഴ്ചയ്ക്കകം അന്വേഷണം പൂർത്തിയാക്കാനാണ് കോടതി ഉത്തരവ്. കഴിഞ്ഞ സെപ്റ്റംബർ ഏഴിന് ശബരിമല സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ സ്വർണപ്പാളികൾ അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോയതിന് തുടർന്നാണ് ഹൈക്കോടതി സ്വമേധയാ നടപടി സ്വീകരിച്ചത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഗുരുതര ക്രമക്കേടുകൾ പുറത്തുവന്നത്. ശബരിമലയിലെ വിലപിടിപ്പുള്ള മുഴുവൻ വസ്തുക്കളുടെ കണക്കെടുക്കാൻ, ജസ്റ്റിസ് കെ.ടി ശങ്കരനെയും ഹൈക്കോടതി നിയോഗിച്ചിട്ടുണ്ട്.








